Site iconSite icon Janayugom Online

മൂവാറ്റുപുഴയിൽ പുലർച്ച ഉണ്ടായ കാറ്റിൽ വ്യാപക നാശം

മൂവാറ്റുപുഴയിലും സമീപ പ്രദേശങ്ങളിലും ഇന്നലെ പുലർച്ചെ ഉണ്ടായ ശക്തമായ കാറ്റിൽ വെളളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിൽ നിർമിച്ചിരുന്ന കൂറ്റൻ താത്കാലിക പന്തൽ തകർന്നു. പത്ത് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം.

നിർമാല്യ ദർശനം കഴിഞ്ഞ് പതിവ് ചടങ്ങുകൾ നടക്കുന്നതിന് ഇടെ 5.45 ഓടെയാണ് ശക്തമായ കാറ്റടിച്ചത്. ഈ സമയം പത്തിൽ താഴെ മാത്രം ഭക്ത ജനങ്ങളെ ഉണ്ടായിരുന്നുളളു. ഇവർ ഓടിമാറി രക്ഷപ്പെടുക ആയിരുന്നു. പുലർച്ചെ 4.30 ന് നിർമാല്യ ദർശനം ആരംഭിച്ചു. ഈ സമയം ശ്രീകോവിലിന് മുന്നിൽ നിരവധി ഭക്തർ നില ഉറപ്പിച്ചിരുന്നു. ഇവർ മടങ്ങിയതിന് ശേഷമാണ് അപകടം ഉണ്ടായത്. ഇത് വലിയ ദുരന്തം ഒഴിവാക്കി.

ക്ഷേത്രത്തിൻ്റ പുനർ നിർമാണ പ്രവർത്തനങ്ങൾക്കായി സ്ഥാപിച്ചിരുന്ന താൽക്കാലിക മേൽക്കൂരയാണ് നിലം പതിച്ചത്. 6000 സ്ക്വയർ ഫീറ്റിൽ ഇരുമ്പു പൈപ്പുകളും ഗേഡറുകളും ഓലയും ഉപയോഗിച്ചാണ് മേൽക്കൂര
നിർമിച്ചിരുന്നത്. ശ്രീകോവിൽ ഉൾപ്പെ ക്ഷേത്രം പൂർണമായും കവർ ചെയ്യുന്ന തരത്തിലായിരുന്നു പന്തൽ. നേരത്തെ നിലവിലുളള ക്ഷേത്രം പുനർ നിർമിക്കുന്നതിന്റെ ഭാഗമായി പ്രതിഷ്ഠ മാറ്റി സ്ഥാപിച്ചിരുന്നു. മഴയും വെയിലും ഏൽക്കാതെ ഭക്തർക്ക് ഇവിടെ ആരാധന നടത്തുക എന്ന ലക്ഷ്യവും പന്തൽ നിർമാണത്തിന് പിന്നിലുണ്ടായിരുന്നു.

താത്കാലിക പന്തൽ തകർന്നതോടെ ക്ഷേത്രത്തിനും കേട്പാടുകൾ സംഭവിച്ചു. ഓടുകൾ തകരുകയും ചുവരുകൾക്ക് കേട്പാടുകൾ സംഭവിക്കുകയും ചെയ്തു. ക്ഷേത്ര ആരാധനക്കും പുനർ നിർമാണത്തിനും തടസം ഉണ്ടാകാതിരിക്കാൻ തകർന്ന പന്തൽ നീക്കി പുതിയ നിർമാണം ആരംഭിച്ചു.മൂവാറ്റുപുഴയിലും പരിസരപ്രദേശങ്ങളും ഇന്നലെ രാവിലെ കനത്ത കാറ്റാണ് വീശിയടിച്ചത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.

മുളവൂർ പള്ളിത്താഴത്ത് കനാൽ ബണ്ട് റോഡിൽ കൂറ്റൻ മരം കടപുഴകി വീണു. ഇലക്ട്രിക് ലൈനുകൾ തകർത്ത് റോഡിന് കുറുകെയാണ് മരം വീണത്. മുവാറ്റുപുഴ — കാവുംപടി റോഡിൽ പോലീസ് സ്റ്റേഷന് മുന്നിലായി മുപ്പത് ഇഞ്ച് വണ്ണമുളള വട്ടമരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. അഗ്നി ശമന സേന എത്തിയാണ് മരം മുറിച്ച് നീക്കിയത്. നഗരസഭ പതിനൊന്നാം വാർഡ് കിഴക്കേകരയിൽ വൈദ്യുതി ലൈനിലേക്ക് കൂറ്റൻ തേക്ക് മരം കടപുഴകി വീണു. കെ.എസ്.ഇ.ബി. ഓഫീസിൽ അറിയിച്ച് ലൈൻ ഓഫാക്കിയ ശേഷം മരം മുറിച്ചു നീക്കി. റോഡിൽ മരം വീണതോടെ ഗതാഗതവും തടസപ്പെട്ടു. വാഴപ്പിളളി തേക്കുംകാട്ടിൽ ഷൈജുവിന്റെ വീടിന്റെ സൺ ഷൈഡിലേക്ക് മഹാഗണി മരം കടപുഴകി വീണു. സൺ ഷൈഡിന് ചെറിയ കേട്പാട് സംഭവിച്ചു. സീനിയർ ഫയർ ഓഫീസർ ഷംസുദീൻ, ഫയർ ഓഫീസർ നിബിൻ ബോസ്, കെ.കെ. രാജു നിഖിൽ രാജ്, ജിത്തു, ടോമി പോൾ, ഷിറാബുദ്ദീൻ എന്നിവർ അടങ്ങുന്ന സംഘം വിവിധ കേന്ദ്രങ്ങളിൽ രക്ഷാ പ്രവർത്തനം നടത്തി

Exit mobile version