Site iconSite icon Janayugom Online

ദുർമന്ത്രവാദം; രണ്ടു വയസുള്ള മകനെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

ദുർമന്ത്രവാദിനിയുടെ വാക്കുകൾ വിശ്വസിച്ച് രണ്ടു വയസുള്ള മകനെ കനാലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഫരീദാബാദ് സൈനിക് കോളനിയിൽ താമസിക്കുന്ന മേഘ ലുക്‌റയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബത്തിലെ എല്ലാവരെയും കൊല്ലാൻ പോകുന്ന ഇരുണ്ട ശക്തി കുട്ടിയെ ബാധിച്ചിരിക്കുന്നുവെന്ന മന്ത്രവാദിനിയുടെ വാക്കുകള്‍ വിശ്വസിച്ചാണ് യുവതി ക്രൂര കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുർമന്ത്രവാദിനി മിത ഭാട്ടിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഭർത്താവ് കപിൽ ലുക്‌റെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മകനുമായി പുറത്തിറങ്ങിയ മേഘ കനാലിനു സമീപം എത്തിയപ്പോൾ കുട്ടിയെ വെള്ളത്തിലേക്ക് എറിയുകയായിരുന്നു. ഇത് കണ്ട നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നീട് മുങ്ങൽ വിദഗ്ധർ എത്തിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് മേഘയെയും മീതയെയും പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം പിതാവിന് കൈമാറി. ചൊവ്വാഴ്ച ഫരീദാബാദ് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്ന് പൊലീസ് പ്രതികരിച്ചു.

Exit mobile version