തമിഴ്നാട്ടിലെ കടലൂർ ജില്ലയിലെ പൻറുട്ടിക്ക് സമീപം നാല് സ്ത്രീകൾ ചേർന്ന്ഒരു സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിക്കുകയും ഭാഗികമായി വിവസ്ത്രയാക്കുകയും ചെയ്തതായി പരാതി. ആക്രമണത്തിന്റെ 2.13 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ക്രൂരമർദനം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളായ സ്ത്രീകളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. മറ്റ് മൂന്ന് പേർ ഒളിവിലാണ്.
സ്ത്രീയെ സാരി ഉപയോഗിച്ച് മരത്തിൽ കെട്ടിയിട്ടിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. നാല് സ്ത്രീകൾ ചേർന്ന് അവരെ വളഞ്ഞ് അസഭ്യം പറഞ്ഞുകൊണ്ട് മർദിക്കുന്നു. നീ ഒരു നായയ്ക്ക് തുല്യനാണ്” എന്ന് ഒരു സ്ത്രീ പറയുന്നത് കേൾക്കാം. മറ്റൊരാൾ വടി ഉപയോഗിച്ച് ഇരയെ അടിക്കുന്നതും, ഒരാൾ അവരുടെ മുടിക്ക് കുത്തി വലിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. അക്രമം ചിത്രീകരിച്ച ഒരു സ്ത്രീ, കുറ്റവാളികളെല്ലാം ജയിലിലാകുമെന്ന് മുന്നറിയിപ്പ് നൽകുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ അവർ യാതൊരു പതർച്ചയും കൂടാതെ ക്രൂരത തുടരുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് പറഞ്ഞു.

