നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് തട്ടിയെടുത്ത സ്വർണമാല വിഴുങ്ങി കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന യുവതിയുടെ വയറ്റിൽ സ്വർണക്കമ്മൽ കൂടി കണ്ടെത്തിയതായി വിവരം. കുട്ടിയുടെ കഴുത്തിലെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ മുക്കട്ടയിൽ താമസിക്കുന്ന പാലേമാട് കല്ലൻകുന്നൻ സമീന(35)യെയാണ് കഴിഞ്ഞ വ്യാഴാഴ്ച മാല വീണ്ടെടുക്കുന്നതിനായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
മാല വീണ്ടെടുക്കാനായി നടത്തിയ എക്സ്റേ പരിശോധനയിലാണ് വയറ്റിൽ മാലയ്ക്ക് പുറമെ ഒരു സ്വർണക്കമ്മൽ കൂടി ഉള്ളതായി ഡോക്ടർമാർ കണ്ടെത്തിയത്. ഇത് ഇവിടെ മറ്റെവിടെയോ നിന്ന് മോഷ്ടിച്ചതാണെന്ന് കരുതുന്നു. വയറിളക്കി മാല വീണ്ടെടുക്കാനുള്ള ശ്രമം ശനിയാഴ്ചയും ഫലം കണ്ടില്ല. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതിയെ തൊണ്ടിമുതൽ കണ്ടെത്തുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

