Site icon Janayugom Online

പ്രതിരോധ- നാവിക അക്കാദമികളില്‍ സ്ത്രീപ്രവേശം; സുപ്രീംകോടതിയുടെ കര്‍ശന നിലപാടിന് കേന്ദ്രം കീഴടങ്ങി

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും നേവല്‍ അക്കാദമിയിലും വനിതകള്‍ക്ക് പ്രവേശനം നല്കാത്തത് മൗലികാവകാശ ലംഘനമാണെന്ന നിലപാടിന് കേന്ദ്രം കീഴടങ്ങി. അക്കാദമികളില്‍ സ്ത്രീപ്രവേശനം അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമ്മതിച്ചു. സ്ത്രീപ്രവേശം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം തീരുമാനം അറിയിച്ചത്. അക്കാദമികളില്‍ ലിംഗനീതി വേണമെന്ന ദീര്‍ഘകാല ആവശ്യത്തോട് പുറംതിരിഞ്ഞുനിന്ന കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയിലെ കേസിന്റെ ഗതി മനസിലാക്കി നിലപാട് മാറ്റുകയായിരുന്നു.

നവംബർ 14 ന് നടക്കാനിരിക്കുന്ന എൻഡിഎ പ്രവേശന പരീക്ഷയിൽ വനിതകള്‍ക്ക് പങ്കെടുക്കാമെന്ന് സുപ്രീം കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് ഒരുമാസത്തിന് ശേഷമാണ് സര്‍ക്കാര്‍ പുതിയ തീരുമാനം അറിയിച്ചത്. അക്കാദമി പ്രവേശനം സംബന്ധിച്ചും വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കാത്ത നടപടിയിലും സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വനിതകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ കേന്ദ്രം അനുകൂല നിലപാടെടുത്തിരുന്നില്ല. പ്രവേശനം അനുവദിക്കാത്തത് സര്‍ക്കാരിന്റെ ചിന്താഗതിയുടെ പ്രശ്നമാണെന്നാണ് കോടതി പറഞ്ഞത്. യഥാസ്ഥിതിക ചിന്താഗതിയില്‍ നിന്ന് സര്‍ക്കാര്‍ മാറിയേ പറ്റു എന്നും പരമോന്നത കോടതി താക്കീത് നല്‍കിയിരുന്നു.

ഈ അധ്യയന വര്‍ഷത്തില്‍ പ്രവേശനം നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും പ്രവേശനത്തിനായുള്ള മാര്‍ഗനിര്‍ദ്ദേങ്ങള്‍ തയാറാക്കാന്‍ സമയം ആവശ്യമാണെന്നും അഡീഷണല്‍ സോളിസിറ്റര്‍ ഐശ്വര്യ ഭട്ടി കോടതിയെ അറിയിച്ചു. എന്‍ഡിഎയിലൂടെ വനിതകളെ സ്ഥിരം കമ്മിഷന്‍ ചെയ്യാന്‍ തീരുമാനമായതായി ഭട്ടി കൂട്ടിച്ചേര്‍ത്തു. സെപ്റ്റംബര്‍ 20ന് നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തീരുമാനം സ്വാഗതം ചെയ്യുന്നതായി കോ‍ടതി പറഞ്ഞു. പരിഷ്കരണങ്ങള്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്നതും മനസിലാക്കുന്നു. സേനയില്‍ കൂടുതല്‍ ലീംഗ നീതി ആവശ്യമാണ്. ലിംഗനിതീ ഉറപ്പാക്കുന്നതില്‍ സമാനമായ നടപടികള്‍ കോടതി ഉത്തരവുകളിലൂടെയല്ലാതെ ഭാവിയില്‍ സെെനീക വിഭാഗങ്ങള്‍ നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നതായും ജസ്റ്റിസ് സഞ്ജയ് കൗള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
നിലവിൽ, വനിതകള്‍ സൈന്യത്തിന്റെ 10 വിഭാഗങ്ങളില്‍ മാത്രമാണുള്ളത്. യുദ്ധ വിഭാഗത്തില്‍ സ്ത്രീകളെ പരിഗണിക്കുന്നതില്‍ തീരുമാനമായിട്ടില്ല. വ്യോമസേന വനിതാ ഫൈറ്റർ പൈലറ്റുമാരെ നിയമിച്ചിരുന്നു.

പ്ലസ് ടു അടിസ്ഥാന യോഗ്യത
പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള വനിതകള്‍ക്ക് ഡിഫന്‍സ് അക്കാദമി പ്രവേശന പരീക്ഷ എഴുതാമെന്ന് സെെനിക വിഭാഗം. എന്നാല്‍ പ്ലസ് ടു ഘട്ടത്തിലുള്ളവര്‍ക്ക് എന്‍ഡിഎയ്ക്ക് പുറമേ സേനയുടെ മറ്റ് പരിശീലന അക്കാദമികളില്‍ പ്രവേശനം ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത തേടുമെന്നും സായുധ സേന അറിയിച്ചു. വനിതകള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അക്കാദമിയില്‍ ഒരുക്കേണ്ടതുണ്ടെന്നും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നും സേന കുട്ടിച്ചേര്‍ത്തു.

 

ENGLISH SUMMARY: Wom­en’s admis­sion in defense and naval academies

You may also like this video

Exit mobile version