Site iconSite icon Janayugom Online

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ; കംപ്ലയിന്റ് പോർട്ടിൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി

womenwomen

തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷക്ക് മുൻഗണന നൽകി വനിതാ ശിശു വികസന വകുപ്പ്. ഇതിന്റെ ഭാഗമായി രൂപീകരിച്ച പോഷ് കംപ്ലയിന്റ് പോർട്ടിൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കി. http://posh.wcd.kerala.gov. in എന്ന വെബ്സൈറ്റിലൂടെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ലൈംഗിക അതിക്രമം അടക്കമുള്ള വിഷയങ്ങളിൽ ഫലപ്രദമായ സഹായം ഒരുക്കുകയാണ് ലക്ഷ്യം. ഇതുവരെ 10,307 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു.
ഇതിൽ 5,440 സ്ഥാപനങ്ങളിൽ ഇന്റേണൽ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. 2023ലാണ് ഈ സംവിധാനം പ്രവർത്തന സജ്ജമായത്. പോർട്ടലിലൂടെ ഇത്രയേറെ സ്ഥാപനങ്ങളെ രജിസ്റ്റർ ചെയ്യിക്കാൻ സാധിച്ചത് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സ്ഥാപനങ്ങൾ സന്ദർശിച്ചുള്ള പരിശോധനകൾ, ബോധവല്ക്കരണ പരിപാടികൾ തുടങ്ങിയ ഏകോപന പ്രവർത്തങ്ങളിലൂടെയാണ്. 

തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതത്വ ബോധത്തോടെ ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായാണ് പോഷ് കംപ്ലയന്റ്സ് പോർട്ടൽ സജ്ജമാക്കിയത്. 10 ജീവനക്കാരിലധികം ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും നിയമം അനുസരിച്ചുള്ള ഇന്റേണൽ കമ്മിറ്റി നിലവിലുണ്ടായിരിക്കേണ്ടതാണ്. പത്തോ അതിലധികമോ ജീവനക്കാരുള്ള (സ്ഥിരം, താൽക്കാലികം) തൊഴിലിടങ്ങളിലെ സ്ഥാപന മേധാവികൾ/ തൊഴിലുടമകൾ എന്നിവർ അവരുടെ ഇന്റേണൽ കമ്മറ്റി വിവരങ്ങൾ, ഇന്റേണൽ കമ്മിറ്റിയിൽ ലഭിച്ച പരാതികളുടെ എണ്ണം, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവ നൽകേണ്ടതാണ്. പത്തിൽ കുറവ് ജീവനക്കാരുള്ള പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ, അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾ എന്നിവർ കളക്ടറേറ്റിലെ ലോക്കൽ കമ്മിറ്റിയിൽ സമർപ്പിക്കുന്ന പരാതികളുടെ എണ്ണം, ലോക്കൽ കമ്മിറ്റി വിവരങ്ങൾ, റിപ്പോർട്ട് സംബന്ധിച്ച വിവരങ്ങൾ എന്നിവ അതാതു ജില്ലാ കളക്ടർ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ അല്ലെങ്കിൽ ഉദ്യോഗസ്ഥ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. സ്ഥാപന മേധാവികൾ, തൊഴിലുടമകൾക്കെതിരായ പരാതിയാണെങ്കിൽ അത് ലോക്കൽ കമ്മറ്റിയിൽ നൽകേണ്ടതാണ്. 

സംസ്ഥാനത്ത് ആദ്യമായാണ് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനായി ഇത്തരം ഒരു സാങ്കേതിക സംവിധാനം ആവിഷ്ക്കരിക്കുന്നത്. പോഷ് കംപ്ലയന്റ്സ് പോർട്ടലിലൂടെ ഏതൊക്കെ സ്ഥാപനങ്ങളിൽ നിലവിൽ ഇന്റേണൽ കമ്മറ്റികൾ രൂപീകരിച്ചിട്ടില്ല എന്ന വിവരങ്ങൾ തുടങ്ങി സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ഇന്റേണൽ കമ്മിറ്റികളുടേയും പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും വകുപ്പിന് സാധിക്കും. 

Exit mobile version