Site icon Janayugom Online

ട്രോളിങ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിന് ഗുണകരം

chemmeen

മൺസൂൺ കാലത്തെ ട്രോളിങ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിന്റെ സുസ്ഥിരവളർച്ചയ്ക്ക് ഗുണകരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനം.
ട്രോളിങ് നിരോധനം കാരണം പിടിച്ചെടുക്കാൻ കഴിയാതെ പോകുന്ന കരിക്കാടി ചെമ്മീൻ സമ്പത്ത്, തീരക്കടലുകളിൽ നിന്ന് ആഴക്കടലുകളിലേക്ക് നീങ്ങുന്നതിനാൽ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന് മത്സ്യത്തൊഴിലാളികൾ ഭയന്നിരുന്നു. നിരോധനം നടപ്പിലാക്കിയതിനെ തുടർന്നുണ്ടായ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകളാണ് ഈ ധാരണയ്ക്ക് വഴിയൊരുക്കിയത്. എന്നാൽ, ഉപ്പിന്റെ അളവ് കൂടുതലുള്ള ആഴക്കടലുകളിലേക്ക് ഇവ നീങ്ങുന്നുണ്ടെന്ന് കണ്ടെത്തിയെങ്കിലും ട്രോളിങ് നിരോധനം കഴിഞ്ഞയുടൻ 50 മുതൽ 100 മീറ്റർ വരെ ആഴങ്ങളിൽ നിന്ന് ഈ ചെമ്മീൻ പിടിക്കാൻ സാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ പഠനം പറയുന്നു. 

മൺസൂൺകാലങ്ങളിൽ തീരക്കടലുകളിൽ വളരെ ചെറിയ ഇനം ചെമ്മീനുകളാണ് കാണപ്പെടുന്നത്. ഇക്കാലയളവിൽ മത്സ്യബന്ധനം നിയന്ത്രിക്കുന്നതിലൂടെ അവയുടെ പ്രജനനം തുടരാനും കൂടുതൽ അളവിലും വലിപ്പത്തിലും വളർച്ച കൈവരിക്കാനുമാകുന്നു. ഇക്കാരണത്താൽ, മൺസൂൺകാല ട്രോളിങ് നിരോധനം കരിക്കാടി ചെമ്മീൻ സമ്പത്തിന് ഏറെ ഗുണകരമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ട്രോളിങ് നിരോധന ശേഷമുള്ള ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ 50 മുതൽ 100 മീറ്റർ വരെ ആഴങ്ങളിൽ നിന്ന് മികച്ച വളർച്ച നേടിയ കരിക്കാടി ചെമ്മീൻ പിടിക്കാവുന്നതാണ്. റീജിയണൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ട്രോളിങ് സംബന്ധിച്ച് മത്സ്യത്തൊഴിലാളികൾ പ്രകടിപ്പിച്ച ആശങ്കയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയതെന്ന് സിഎംഎഫ്ആർഐ ഷെൽഫിഷ് ഡിവിഷൻ മേധാവി ഡോ.എ പി ദിനേശ്ബാബു പറഞ്ഞു. കരിക്കാടി ചെമ്മീനിന്റെ കടലിലെ സഞ്ചാരവും ഏതൊക്കെ പാരിസ്ഥിതിക ഘടകങ്ങളാണ് അവയെ സ്വാധീനിക്കുന്നതെന്നും മാപ്പിങ്ങിലൂടെ ശാസ്ത്രീയമായി കണ്ടെത്താൻ പഠനം സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: A ban on trawl­ing is good for char­coal shrimp

You may also like this video

Exit mobile version