പിറന്നാൾ ആഘോഷം കഴിഞ്ഞു വരവെ നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചെന്ന് പരാതി. കണ്ണൂർ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം. നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. ബിജെപി പ്രവർത്തകരാണ് ആക്രമിച്ചതെന്ന് മർദനമേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിയായ യദു സായന്ത് ആരോപിച്ചു. ബോർഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ആയിരുന്നു മർദനം.
ബിജെപി മന്ദിരത്തില്‍ നിന്ന് രണ്ടുപേരെത്തിയാണ് ആദ്യം മര്‍ദിച്ചത്. പിന്നീട് അവര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് കൂടുതല്‍ പേര്‍ ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. യദുവിനെ ഹെൽമറ്റു കൊണ്ട് ക്രൂരമായി മർദിച്ചുവെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. രക്ഷപ്പെട്ട് ഒരു വീട്ടിൽ കയറി നിന്ന കുട്ടികളെ വീട്ടുകാരെത്തിയാണ് രക്ഷിച്ചതെന്നും സന്തോഷ് പറഞ്ഞു.

