Site icon Janayugom Online

ഗവർണർക്ക് വീണ്ടും തിരിച്ചടി; എബിവിപിക്കാരെ നാമനിർദേശം ചെയ്ത നടപടിയ്ക്കുള്ള സ്‌റ്റേ വീണ്ടും നീട്ടി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേയ്ക്ക് എ ബി വി പി ക്കാരെ നാമനിർദേശം ചെയ്ത ചാൻസലറുടെ നടപടിയ്ക്കുള്ള സ്‌റ്റേ ഹൈക്കോടതി വീണ്ടും നീട്ടി. ഈ മാസം 13 വരെയാണ് സ്‌റ്റേ നീട്ടിയത്. ഹർജി വീണ്ടും 13 ന് പരിഗണിക്കും. 

കേരള സർവ്വകലാശാല സെനറ്റിലേക്ക് എ ബി വി പിക്കാരെ നാമനിർദേശം ചെയ്തതുമായി ബന്ധപ്പെട്ട് നാലാം തവണയാണ് ചാൻസലറായ ഗവർണർക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിടേണ്ടിവരുന്നത്. സെനറ്റിലേക്ക് വിസി നൽകിയ പട്ടിക തള്ളിക്കൊണ്ട് ചാൻസലർ സ്വന്തം നിലയിൽ ശുപാർശ ചെയ്തവരിൽ നാലുപേരുടെ നിയമനം കോടതി കഴിഞ്ഞ ഡിസംബർ 12 ന് സ്‌റ്റേ ചെയ്തിരുന്നു. ഈ സ്‌റ്റേ നീക്കണമെന്ന ചാൻസലറുടെ ആവശ്യം കോടതി നിരസിക്കുകയും ചെയ്തിരുന്നു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിച്ചപ്പോൾ എതിർ കക്ഷികളും ചാൻസലർ സെനറ്റിലേക്ക് നാമനിർദേശം ചെയ്ത് വിദ്യാർഥികളുമായ എ ബി വി പി പ്രവർത്തകർ,തങ്ങൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹാജരാകുമെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.ഇതെത്തുടർന്ന് കേസ് പരിഗണിക്കുന്നത് ഈ മാസം 13ലേക്ക് മാറ്റിയ കോടതി ചാൻസലറുടെ നടപടിയ്ക്കുള്ള സ്‌റ്റേ അന്നുവരെ നീട്ടുകയും ചെയ്തു. 

സെനറ്റിലേയ്ക്ക് ആരെ നാമനിർദേശം ചെയ്യണമെന്നത് തന്റെ വിവേചനാധികാരമാണെന്നായിരുന്നു ചാൻസലറുടെ വാദം. എന്നാൽ വി സിയുടെ പട്ടിക തള്ളി ചാൻസലർ നാമനിർദേശം ചെയ്ത വിദ്യാർത്ഥികൾക്ക് എന്ത് അധികയോഗ്യതയാണുള്ളതെന്ന് വ്യക്തമാക്കണമെന്ന് കോടതി നേരത്തെ നിർദേശം നൽകുകയും ഗവർണരുടെ നടപടിയ്ക്കുള്ള സ്‌റ്റേ ഹൈക്കോടതി വീണ്ടും നീട്ടി.

Eng­lish Sum­ma­ry: Anoth­er blow to the Gov­er­nor extend­ed the stay on the nom­i­na­tion process of ABVPs

You may also like this video

Exit mobile version