Site icon Janayugom Online

ഡല്‍ഹിയുടെ അധികാരത്തിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കി

രാജ്യത്തെ പരമോന്നത നീതി പീഠമായ സുപ്രീംകോടതിയുമായി കേന്ദ്ര സര്‍ക്കാര്‍ ഏറ്റുമുട്ടാനുള്ള ശ്രമം. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനോട് വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഗവര്‍ണര്‍ ഭഗത് സിങ് ഘോഷിയാരി ആവശ്യപ്പെട്ടത് നിയമവിരുദ്ധമെന്ന സുപ്രീം കോടതി ഉത്തരവും, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഭരണ നിര്‍വഹണാധികാരമെന്നും അതില്‍ ഇടപെടാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് അധികാരമോ അവകാശമോ ഇല്ലെന്നു ഡല്‍ഹി വിഷയവുമായി സുപ്രീം കോടതി വ്യക്തമാക്കിയും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത് .

ലഫ്റ്റനന്റ് ഗവര്‍ണറിലൂടെ ഡല്‍ഹി സര്‍ക്കാരിന്റെ ഭരണത്തില്‍ ഇടപെടുന്ന കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി ഉത്തരവ് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനാണെന്ന വിധി മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുകയാണ്

സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലമാറ്റം,നിയമനം വിജിലന്‍സ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്‍കുന്നതിനായി നാഷണല്‍ ക്യാപിറ്റല്‍ സര്‍വീസ് അതോറിറ്റി കേന്ദ്രം രൂപീകരിച്ചു. നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ജിഎന്‍സിടിഡി) നിയമത്തെ ഭേദഗതി ചെയ്യാനാണ് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ഭരണ നിര്‍വഹണാധികാരമെന്നും അതില്‍ ഇടപെടാന്‍ എല്‍ ജിക്ക് അധികാരമോ അവകാശമോ ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കകുയും. ഭരണ നിര്‍വഹണം, നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ക്കാണ് പൂര്‍ണാധികാരം. ഭരണഘടനയുടെ 239 എ എ അനുച്ഛേദ പ്രകാരം ഭരണപരമായ അധികാരം ആര്‍ക്കെന്ന വിഷയത്തിലാണ് ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചത്.

നിയമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും നിയന്ത്രണത്തിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന് വ്യക്തമാക്കിയ വിധിയില്‍ ഭൂമി, പൊലീസ്, പൊതുക്രമം എന്നിവയെ മാറ്റി നിര്‍ത്തിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെയും മന്ത്രിസഭയുടെയും തീരുമാനങ്ങളെ മാനിച്ചാകണം എല്‍ജിയുടെ പ്രവര്‍ത്തനം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിയമ നിര്‍മ്മാണം നടത്താം. അതേസമയം സംസ്ഥാന ഭരണം കേന്ദ്രം കയ്യടക്കരുതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, കൃഷ്ണ മുരാരി, ഹിമാ കോലി, പി എസ് നരസിംഹ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റംഗങ്ങള്‍.ലഫ്റ്റനന്റ് ഗവർണറെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ ഡൽഹിയിലെ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാർ നല്കിയ ഹർജിയിലാണ് വിധി പ്രസ്താവം

ഇതു മറികടക്കാനാണ് തിരക്കിട്ട് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്.ദേശീയ തലസ്ഥാനമെന്ന നിലയിലുള്ള പ്രത്യേക പദവി കണക്കിലെടുത്ത്, പ്രാദേശികവും ദേശീയവുമായ ജനാധിപത്യ താല്‍പ്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിന് നിയമപ്രകാരം ഒരു ഭരണസംവിധാനം രൂപപ്പെടുത്തേണ്ടതുണ്ടെന്നാണ് പുതിയ ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയത്. ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം, നിയമനം, വിജിലന്‍സ് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ശുപാര്‍ശകള്‍ നല്‍കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു സ്ഥിരം അതോറിറ്റി രൂപീകരിക്കുന്നുവെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു.

ഡല്‍ഹി മുഖ്യമന്ത്രി, ജിഎന്‍സിടിഡി ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരടങ്ങുന്നതാണ് പുതിയ അതോറിറ്റി.മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനോട് വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ അന്നത്തെ ഗവര്‍ണര്‍ ഭഗത് സിങ് ഘോഷിയാരി ആവശ്യപ്പെട്ടത് നിയമവിരുദ്ധമെന്ന സുപ്രീം കോടതി ഉത്തരവ് പുതിയ നിയമപോരാട്ടങ്ങളിലേക്ക് വഴി തുറക്കുന്നു. മഹാരാഷട്രയില്‍ ശിവസേന നേതാവ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സര്‍ക്കാരിനെ താഴെയിറക്കാന്‍ വേണ്ടി കൂറുമാറിയ എംഎല്‍എമാരെ നിശ്ചിത സമയപരിധിക്കുള്ളില്‍ അയോഗ്യരാക്കണമെന്ന സുപ്രീം കോടതി വിധി വന്നിരിക്കുകയാണ്

ശിവസേനയില്‍നിന്ന് കൂറുമാറി ബിജെപി പാളയത്തില്‍ എത്തിയ ഷിന്‍ഡെ വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കേണ്ടതാണ് എന്ന വിധി സ്പീക്കക്ക് അംഗീകരിക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഷിന്‍ഡെ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ അന്നത്തെ ഗവര്‍ണര്‍ വഹിച്ച പങ്കും സ്പീക്കറുടെ തീരുമാനങ്ങളും ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത അധികാരം ഗവര്‍ണര്‍ ഉപയോഗിച്ചുവെന്നും, എംഎല്‍എമാരുടെ കൂറുമാറ്റത്തില്‍ സ്പീക്കര്‍ നിഷ്പക്ഷത പാലിച്ചില്ലെന്നും നിരീക്ഷിച്ചു.

മഹാ വികാസ് അഘാഡി സര്‍ക്കാര്‍ ഭൂരിപക്ഷം നഷ്ടമായി പുറത്തുപോകേണ്ട സാഹചര്യം ഇല്ലായിരുന്നുെവന്നും എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ നിയമ പ്രസക്തിയില്ലെന്നും, ഇപ്പോള്‍ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സ്പീക്കര്‍ ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഏക് നാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഭരത് ഗോഗവാലയെ ചീഫ് വിപ്പായി നിയമിച്ച സ്പീക്കറുടെ നടപടി നിയമവിരുദ്ധമെന്നും രാഷ്ട്രീയ പാര്‍ട്ടിയും നിയമസഭാ കക്ഷിയും തമ്മിലുള്ള വ്യത്യാസം അറിയാതെ പോയത് ഗുരുതരമായ വീഴ്ചയാണെന്നും കോടതി വിലയിരുത്തിയിരിക്കുകയാണ്

Eng­lish Summary:
Attempt to bypass the Supreme Court order; The cen­tral gov­ern­ment passed an ordi­nance for admin­is­tra­tive pow­ers in Delhi

You may also like this video:

Exit mobile version