Site iconSite icon Janayugom Online

സിപിഐ നേതാവിനുനേരെ വധശ്രമം: സിപിഐ(എം) നേതാക്കള്‍ക്കെതിരെ കേസെടുത്തു

clashesclashes

ഓച്ചന്തുരുത്ത് സർവീസ് സഹകരണ ബാങ്ക് പൊതുയോഗം കഴിഞ്ഞിറങ്ങിയ ഭരണസമിതി അംഗവും സിപിഐ വൈപ്പിൻ മണ്ഡലം കമ്മറ്റിയംഗവുമായ ടി എ മുഹമ്മദിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സിപിഐ(എം) നേതാക്കൾക്കെതിരെ ഞാറക്കൽ പൊലീസ് കേസെടുത്തു. യോഗം കഴിഞ്ഞ് ഹാളിൽ നിന്നും പുറത്തേക്കിറങ്ങവേ സിപിഐ(എം) ലോക്കൽ സെക്രട്ടറി പ്രശോഭും പ്രവർത്തകൻ സുനിൽ ജോസും പിൻ തുടർന്ന് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയും താഴെ നിലയിലേക്കിറങ്ങാൻ ചവിട്ടുപടിയിൽ നിൽക്കവേ പിന്നിൽ നിന്നും ചവിട്ടിയിട്ടിയിടുകയുമാണുണ്ടായത്. 

ബാങ്കിന്റെ ഫിഷ് മാർട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഐ(എം) നിലപാടിന് വിരുദ്ധമായ നിലപാട് സിപിഐ സ്വീകരിച്ചതാണ് വിഷയങ്ങൾക്ക് കാരണം. സിപിഐ(എം) — ഡിവൈഎഫ്ഐ പ്രവർത്തകരെ ദിവസവേതനത്തിനു വെച്ചായിരുന്നു ഫിഷ് മാർട്ട് നടത്തിയിരുന്നത്. ഇതുമൂലം ലക്ഷകണക്കിനു രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. ടി സ്ഥാപനത്തിന്റെ ഓഡിറ്റ് ചെയ്ത ലാഭനഷ്ട കണക്ക് സിപിഐ അംഗങ്ങൾ രേഖാമൂലം സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും നൽകിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് ഭരണസമിതിയോഗം സിപിഐ അംഗങ്ങൾ ബഹിഷ്കരിച്ചിരുന്നു. അഴിമതിക്കെതിരെയുള്ള സിപിഐയുടെ കർശന നിലപാടാണ് സിപിഐ(എം) പ്രകോപനത്തിനു കാരണമായത്. 

പൊതുയോഗങ്ങളിൽ വൈസ് പ്രസിഡന്റാണ് സ്വാഗതം പറയുക, എന്നാൽ ഈ യോഗത്തിൽ വൈസ് പ്രസിഡന്റ് കെ എൽ ലോഗസിനെ അവസരം നിഷേധിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. പൊതുയോഗ ഹാളിന് വെളിയിൽ വെച്ച് ഭരണസമിതിയംഗം മർദ്ദനമേറ്റതുമായി ബന്ധപ്പെട്ട് ബാങ്ക് പ്രസിഡണ്ടിനും സെക്രട്ടറിക്കും പരാതി നൽകിയിട്ടും നിയമപരമായി സ്വീകരിക്കേണ്ട യാതൊരു നടപടികളും ബാങ്ക് സ്വീകരിച്ചിട്ടില്ല. 

സഹകാരികൾ തെരഞ്ഞെടുത്ത ഭരണ സമിതിയംഗങ്ങളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സിപിഐ(എം) പുതുവൈപ്പ് ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നടപടികളിൽ സിപിഐ പുതുവൈപ്പ് ലോക്കൽ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. പ്രവീണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ എൽ ദിലീപ് കുമാർ ജില്ലാ കൗൺസിലംഗം പി ഒ ആന്റണി, അസി. സെക്രട്ടറി അഡ്വ. എൻ കെ ബാബു, മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ എം ബി അയൂബ്, പി എസ് ഷാജി, ടി എ ആന്റണി, കെ ജെ ഫ്രാൻസിസ്, ലോക്കൽ സെക്രട്ടറി ഡോളർമാൻ കോമത്ത്, പി എ ബോസ്, ഡയാസ്റ്റ്സ് കോമത്ത് തുടങ്ങിയവർ സംസാരിച്ചു. 

Exit mobile version