Site icon Janayugom Online

ടൂറിസം മേഖലയില്‍ ലാഭത്തിന്റെ ചിറകടി

tourism

കോവിഡും പ്രളയവും തീർത്ത പ്രതിസന്ധികൾ സമ്മാനിച്ച നഷ്ടക്കണക്കുകൾ മറന്നുതുടങ്ങി ടൂറിസം മേഖല. ആശങ്കകൾ മെല്ലെ അകന്നു തുടങ്ങിയതോടെ ലാഭത്തിന്റെ കണക്കുകളിലേക്ക് മെല്ലെ ചിറകടിച്ചുയരുകയാണ് ടൂറിസം. കുമരകവും, മലയോരമേഖലയും അടക്കമുള്ള ജില്ലയുടെ ടൂറിസം മേഖലയാകെ പുത്തനുണർവിന്റെ തുടിപ്പിലാണ്. ഇതിന് ആക്കം കൂട്ടി ഉൾനാടൻ ടൂറിസവും സജീവമായതോടെ മെല്ലെ നഷ്ടക്കണക്കുകൾ മറക്കാമെന്നാണ് ഈ മേഖലയിൽ സജീവമായവരുടെ കണക്കുകൂട്ടൽ. 

ടൂറിസം വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞവർഷം കുമരകം ഉള്‍പ്പെടെ കോട്ടയത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയ ആഭ്യന്തര വിനോദസഞ്ചാരികൾ നാലര ലക്ഷത്തോളമാണ്. മാസം ഏകദേശം 36,000 പേർ. ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ വരുന്നവരുടെ മാത്രം കണക്കാണ് ഇത്. മറ്റിടങ്ങൾ കൂടി ചേർക്കുമ്പോൾ സംഖ്യ ഇതിന്റെ ഇരട്ടിയോളം വരുമെന്നാണ് സൂചന.

രണ്ട് വർഷത്തിനു ശേഷം കുമരകത്തെ എല്ലാ റിസോർട്ട് മുറികളും ഹൗസ് ബോട്ടുകളും ബുക്ക് ചെയ്യപ്പെട്ട സീസണാണു കടന്നുപോകുന്നത്. ശനി, ഞായർ ദിവസങ്ങളിൽ ഏറെക്കുറെ മുറികളെല്ലാം ബുക്ക് ചെയ്തിട്ടുണ്ടാകും. കുമരകത്തിനു പുറമെ, അരുവിക്കുഴി, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളാണ് ആഭ്യന്തര ടൂറിസ്റ്റുകളെത്തുന്ന രണ്ട് പ്രധാനകേന്ദ്രങ്ങൾ. കുമരകം, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിൽ മാസം ശരാശരി 10,000 ആഭ്യന്തര വിനോദസഞ്ചാരികൾ എത്തുന്നതായാണ് ടൂറിസം വകുപ്പിന്റെ കണക്ക്. അവധിക്കാലത്ത് ഇത് 20,000 വരെയെത്തും. കുമരകത്ത് എത്തുന്നതിൽ 20 ശതമാനംപേരും വിദേശികളാണ്. 45 ശതമാനം പേർ വടക്കേ ഇന്ത്യക്കാരും. ഉത്തരവാദിത്ത ടൂറിസം പദ്ധതി കുമരകത്തിന്റെ സാധ്യതകൾ ഇരട്ടിയാക്കിയിട്ടുണ്ട്. ഇതിന് പുറമെ അയ്മനം അടക്കമുള്ള പ്രദേശത്ത് ഉത്തരവാദിത്ത ടൂറിസം വ്യാപിപ്പിച്ചതോടെ വിദേശികൾ അടക്കമുള്ളവർ ഉൾനാടൻ മേഖലയിലേക്കും എത്തി തുടങ്ങിയിട്ടുണ്ട്. 

Eng­lish Sum­ma­ry: Boom­ing prof­its in the tourism sector

You may also like this video

Exit mobile version