Site icon Janayugom Online

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി; കേസ് ഇന്ന് സുപ്രീം കോടതിയില്‍

കടപ്പത്ര വില്പനയിലൂടെ ബിജെപി സംസ്ഥാനങ്ങള്‍ വന്‍തോതില്‍ കടമെടുക്കുന്നു. സാധാരണ നിലയില്‍ ചൊവ്വാഴ്ചയാണ് സംസ്ഥാനങ്ങള്‍ക്ക് കടമെടുക്കാന്‍ കടപ്പത്രം വിറ്റഴിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി. എന്നാല്‍ ഉത്തര്‍ പ്രദേശിനും മഹാരാഷ്ട്രയ്ക്കും 12,000 കോടി രൂപ വീതം കടമെടുക്കാന്‍ വ്യാഴാഴ്ച അനുമതി നല്‍കിക്കൊണ്ട് ആര്‍ബിഐ അറിയിപ്പ് പുറപ്പെടുവിച്ചു.

സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രം ഇടപെടുന്നതിനെതിരെ എതിര്‍പ്പുകള്‍ ശക്തമായി നിലനില്‍ക്കുന്നതിനിടെയാണ് നടപടി. അധിക തുക വായ്പയെടുക്കാനുള്ള സംസ്ഥാന നീക്കങ്ങള്‍ക്കെതിരെയുള്ള കേന്ദ്ര നിലപാടുകളില്‍ എതിര്‍പ്പ് നിലനില്‍ക്കുകയും ചെയ്യുന്നു. കേരളത്തിന്റെ കടമെടുപ്പ് പരിധി സംബന്ധിച്ചുള്ള കേസില്‍ ഇന്ന് സുപ്രീം കോടതി വാദം കേള്‍ക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും മാര്‍ച്ചില്‍ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതും കണക്കിലെടുത്താണ് ബിജെപി സംസ്ഥാനങ്ങള്‍ വന്‍തോതില്‍ കടമെടുപ്പ് നടത്തുന്നത്.

മഹാരാഷ്ട്ര 8,000 കോടിയും ഉത്തര്‍ പ്രദേശ് 6,000 കോടി രൂപയും ചൊവ്വാഴ്ച കടപ്പത്ര ലേലത്തിലൂടെ കടമെടുത്തിരുന്നു. കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങള്‍ 50,206 കോടി രൂപയാണ് ചൊവ്വാഴ്ച കടപ്പത്ര ലേലത്തിലൂടെ വായ്പയായി സമാഹരിച്ചത്. ഇതില്‍ കേരളത്തിന്റെ പങ്ക് 3742 കോടി‌യാണ്. ഇത്രയേറെ തുക കടപ്പത്ര വില്‍പ്പനയിലൂടെ സംസ്ഥാന സര്‍ക്കാരുകളോ കേന്ദ്ര സര്‍ക്കാരുകളോ സമാഹരിക്കുന്നത് ഇതാദ്യമായാണ്. സാധാരണ നിലയില്‍ സംസ്ഥാനങ്ങള്‍ കടപ്പത്ര വില്പനയിലൂടെ 2000–3000 കോടി രൂപയാണ് വായ്പയെടുക്കുക.

Eng­lish Sum­ma­ry: bor­row­ing lim­it cut ; supreme court will con­sid­er the peti­tion filed by ker­ala today
You may also like this video

Exit mobile version