Site iconSite icon Janayugom Online

ചതിയന്‍ ചന്തു എന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളിക്ക്; സര്‍ക്കാരിന് മാര്‍ക്കിടാന്‍ എൽഡിഎഫ് ആരെയും ചുമതലപെടുത്തിയിട്ടില്ലെന്നും ബിനോയ് വിശ്വം

ചതിയന്‍ ചന്തു എന്ന തൊപ്പി ആയിരം തവണ ചേരുന്നത് വെള്ളാപ്പള്ളി നടേശന് തന്നെയാണെന്നും എൽഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ ആരും അദ്ദേഹത്തെ ചുമതലപെടുത്തിയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ നേതൃയോഗങ്ങളിൽ മുഖ്യമന്ത്രിയെ കുറിച്ചുള്ള ഒരു ചർച്ചയും ഉണ്ടായിട്ടില്ല. എൽഡിഎഫ്‌ സർക്കാരിനെ വിമർശിക്കാൻ വേണ്ടി മാത്രമായിരുന്നു യോഗം ചേർന്നതെന്നാണ്‌ ചില മാധ്യമങ്ങൾ പറയുന്നത്‌. മുഖ്യമന്ത്രി മാറിനിൽക്കണമെന്ന തരത്തിൽ ചർച്ചയേ ഉണ്ടായിട്ടില്ല. മാധ്യമങ്ങൾ സ്വന്തം ഭാവനയിൽ നിന്നും കഥകൾ സൃഷ്ട്ടിക്കുകയാണെന്നും ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാഞ്ഞത് സ്വയം വിമർശനപരമായി കാണുന്നു. സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയത്. എൽഡിഎഫിന്റെ ബഹുജന അടിത്തറ പാടെ തകർന്നുവെന്ന വലതുപക്ഷ പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. 2010ലെ തദ്ദേശ തെരെഞ്ഞെടുപ്പിൽ ജനവിധി എൽഡിഎഫിന് അനുക്കൂലമായിരുന്നില്ല. എന്നാൽ 2011ലെ നിയമസഭാ തെരെഞ്ഞെടുപ്പിൽ തലമുടി നാരിഴയുടെ വ്യത്യാസത്തിലാണ് ഇടതുപക്ഷം പിന്നിലായതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഗുണമാകും എന്നായിരുന്നു പ്രതീക്ഷ. പരാജയം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല. ചരിത്രം അവസാനിക്കാന്‍ പോകുന്നില്ല. ജനങ്ങള്‍ നല്‍കിയ മുന്നറിയിപ്പായാണ് തിരിച്ചടിയെ കാണുന്നത്. ജനങ്ങളാണ് കാതല്‍. തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

Exit mobile version