Site icon Janayugom Online

കുസാറ്റ് അപകടം; ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവ്വകലാശാല വഹിക്കും, സംഘാടകര്‍ക്കെതിരെ നടപടി

cusat

കുസാറ്റ് ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ പോസ്റ്റ് മോർട്ടത്തിനു ശേഷം കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ പൊതു ദർശനത്തിന് വെക്കും. സർവ്വകലാശാലയുടെ സിണ്ടിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാചെലവ് സർവ്വകലാശാല വഹിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിച്ചു.

ദുരന്തമുണ്ടായ സാഹചര്യം മന്ത്രി പി രാജീവ് നേരിട്ടെത്തി വിലയിരുത്തി. കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും ബന്ധുമിത്രാദികളെ സമാശ്വസിപ്പിച്ചു. തുടർ നടപടികളെക്കുറിച്ച് ധാരണയുണ്ടാക്കി.

സർവ്വകലാശാലയിൽ നവംബർ 24, 25,26 തിയതികളിൽ സ്ക്കൂൾ ഓഫ് എൻജിനീയറിങ് വിഭാഗം നടത്തിയ ടെക്നിക്കൽ ഫെസ്റ്റിൽ എക്സിബിഷൻ, ടെക്നിക്കൽ ടോക്സ്, എക്സ്‌പേർട്ട് ലക്ചേഴ്സ് എന്നിവയാണ് നടന്നത്. സമീപ കോളജുകളിലെ വിദ്യാർത്ഥികളും പങ്കെടുക്കുന്നതാണ് പരിപാടി.

ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീതനിശ തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. വലിയ ഒരു വിഭാഗം വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ പുറത്തുമുണ്ടായി. പരിപാടി ആരംഭിക്കാറായപ്പോൾ എല്ലാവരും അകത്തേക്ക് കയറുവാൻ ശ്രമിച്ചതാണ് ദുരന്ത കാരണമായത്. 

മഴ ആരംഭിച്ചതോടെ അകത്തേക്കുണ്ടായ തള്ളിക്കയറ്റത്തിൽ പടിയിൽ ഉണ്ടായിരുന്ന വിദ്യാർഥികൾ വീണതിനു മീതെ മറ്റുള്ളവരും വീഴുന്ന ദുരവസ്ഥയുണ്ടായി. ഈ വീഴ്ചയിലാണ് ദുരന്തം സംഭവിച്ചത്.

മരിച്ചവരിൽ മൂന്നു പേർ കുസാറ്റ് വിദ്യാർത്ഥികളും ഒരാൾ പുറത്തുനിന്നുള്ള ആളുമാണ്. രണ്ടു വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അതേസമയം സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. കുസാറ്റില്‍ സംഗീത പരിപാടി നടത്തുന്നതിന് പൊലീസ് അനുമതി തേടിയിട്ടില്ലെന്ന് ഡിസിപി അറിയിച്ചു. 

Eng­lish Sum­ma­ry: Cusat Acci­dent; The uni­ver­si­ty will bear the med­ical expens­es of the stu­dents under­go­ing treatment

You may also like this video

Exit mobile version