Site iconSite icon Janayugom Online

ഗള്‍ഫില്‍ നിന്നുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിമാനങ്ങള്‍

പശ്ചിമേഷ്യയില്‍ ഇറാന്‍— ഇസ്രയേല്‍ യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരെ തിരികെ എത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. വ്യോമപാതകൾ അടച്ചതും വിമാനങ്ങൾ റദ്ദാക്കിയതും മൂലം ആയിരക്കണക്കിന് ഇന്ത്യക്കാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്നത്. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനാണ് എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികളുമായി ചേർന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യേക ക്രമീകരണം ഒരുക്കുന്നത്. 

സൗദി അറേബ്യ,കുവൈത്ത്, ഖത്തർ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെയാകും ആദ്യഘട്ടത്തിൽ നാട്ടിലെത്തിക്കുക.നിലവിൽ യുദ്ധഭീതി നിലനിൽക്കുന്നതിനാൽ പല രാജ്യങ്ങളും തങ്ങളുടെ വ്യോമപരിധി താൽക്കാലികമായി അടച്ചിരിക്കുകയാണ്. 

ഇത് മറികടക്കാൻ ബദൽ പാതകൾ ഉപയോഗപ്പെടുത്തി സർവീസ് നടത്താനാണ് തീരുമാനം. ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന നൽകുന്നത്. അടിയന്തര സാഹചര്യമുണ്ടായാൽ കൂടുതൽ വിമാനങ്ങൾ അയക്കാൻ തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്. 

Exit mobile version