2008 മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ പ്രതിയായ തഹാവൂർ റാണയെ ഇന്ന് എൻഐഎ ഓഫീസിലേക്ക് കൊണ്ടുപോകുന്നതിനാൽ ഡൽഹിയിലെ ജവഹർലാൽ നെഹ്റു(ജെഎൽഎൻ) മെട്രോ സ്റ്റേഷൻ ഗേറ്റ് നമ്പർ 2 അടച്ചു. പ്രദേശത്ത് കൂടിയുള്ള പൊതുജനങ്ങളുടെ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. കൈമാറ്റത്തിനെതിരെ റാണ നൽകിയ അന്തിമ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളിയതോടെ ഇയാളെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിക്കുകയായിരുന്നു.
എൻഐ ഓഫീസുമായി വളരെ അടുത്തുള്ള ഡൽഹി ജെഎൽഎൻ മെട്രോ, സുരക്ഷാ കാരണങ്ങളാൽ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ വക്താവ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മെട്രോ ട്രയിൻ സർവീസുകൾ പതിവ് പോലെ തുടരുമെന്നും മറ്റെല്ലാ എൻട്രി എക്സിറ്റ് പോയിൻറുകളും യാത്രക്കാർക്കായി തുറന്ന് നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദാവൂദ് ഗിലാനി എന്നറിയപ്പെടുന്ന ഡേവിഡ് കോൾമെൻ ഹെഡ്ലിയുടെ അടുത്ത അനുയായിയും 2008ലെ മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനുമാണ് 64കാരനായ തഹാവൂർ റാണ. 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിൽ 10 പാകിസ്താനി തീവ്രവാദികൾ ഉൾപ്പെട്ടിരുന്നു.
അറബിക്കടൽ വഴി മുംബൈയിലെത്തിയ ഇവർ ഒരു റയിൽവേ സ്റ്റേഷൻ, രണ്ട് ആഡംബര ഹോട്ടലുകൾ, ഒരു ജൂതകേന്ദ്രം ഉൾപ്പെടെ സ്ഥലങ്ങളിൽ ഏകോപിത ആക്രമണം നടത്തുകയായിരുന്നു. 60 മണിക്കൂർ നീണ്ട് നിന്ന ആക്രമണത്തിൽ 166 ആളുകൾ കൊല്ലപ്പെട്ടിരുന്നു.

