Site icon Janayugom Online

ഓടുപൊളിച്ചും രാഷ്ട്രീയ പാര്‍ട്ടികള്‍ നിരങ്ങിയും കവടിയാറിലെത്തിവരല്ല ഭരണം നടത്തേണ്ടത്

താനാണ് സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് തോന്നുന്നുണ്ടെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കാന്‍ ചുണയുണ്ടോ എന്ന് മുന്‍ സബ് ജഡ്ജ് എസ് സുദീപ്. സംസ്ഥാനത്തിന്റെ ചെലവിലാണ് ആരിഫ് മുഹമ്മദ് ഖാന്‍‍ ഓരോന്നും ചെയ്യുന്നത്. തന്റെ കഷണ്ടിത്തലയുടെ പടം എടുക്കാന്‍ സ്ഥിരമായി ഒരുത്തനെ നിയമിച്ചു. സംഘ്പരിവാറുകാരനെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതും ഇയാള്‍ തന്നെയാണ്. ഇതെല്ലാം നമ്മുടെ പണംകൊണ്ടാണ്. എസ് സുദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

ചാക്കാലയില്‍ കടമനിട്ട പറഞ്ഞതുപോലെ ‘… പിന്നെയും പലതും ചെയ്ത അയാള്‍’.

രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിന് കേരള സര്‍വകലാശാലയില്‍ നിന്ന് ഡി ലിറ്റ് നല്‍കാന്‍ ശ്രമിച്ചെങ്കിലും പാളി. കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനുള്ള കേരള നിയമസഭാ സമ്മേളനത്തിന് ആദ്യം തടസം നിന്നു. വിവാദമായപ്പോള്‍ സഭ ചേരാന്‍ അനുമതി നല്‍കേണ്ടിവന്നു. സഭ ആ പ്രമേയം പാസാക്കിയത് ഐകകണ്ഠ്യേനയാണ്. അന്ന് സഭയിലുണ്ടായ ബിജെപി അംഗം ഒ രാജഗോപാല്‍ പോലും എതിര്‍ത്തില്ലെന്നോര്‍ക്കണം.

കര്‍ഷക സമരത്തിന് മുന്നില്‍ മോഡിക്കുപോലും കീഴടങ്ങേണ്ടിവന്നതും കരിനിയമങ്ങള്‍ അപ്പാടെ പിന്‍വലിക്കേണ്ടിവന്നതും ചരിത്രം. അതിനു മുമ്പ് കേരള നിയമസഭ പാസാക്കിയ പൗരത്വഭേദഗതി വിരുദ്ധ പ്രമേയത്തെ അയാള്‍ ചോദ്യം ചെയ്തുനോക്കി. പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയപ്പോഴും അയാള്‍ ഇടങ്കോലിട്ടുനിന്നു. കോടതിയെ സമീപിക്കാന് അയാളുടെ അനുമതി വേണമെന്ന വിവരക്കേട് പറഞ്ഞുനോക്കി. അതും വിലപ്പോയില്ല.

കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ കുറേ വിവാദമുണ്ടാക്കിയതാണ്. ആ നിയമനം ശരിയാണെന്ന് കോടതി കണ്ടെത്തി. പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞതോടെ ആരിഫ് മുഹമ്മദ്ഖാന്റെ ശേഷിക്കുന്ന സമനില കൂടി നഷ്ടമായിരിക്കുകയാണ്. ചാന്‍സലര്‍ രാജാവൊന്നുമല്ല. ഇവിടെ രാജഭരണവുമില്ല. ചോദ്യം ചെയ്യാന്‍ വൈസ് ചാന്‍സലര്‍ക്ക് അവകാശമുണ്ട്. മുന്‍ സബ് ജഡ്ജ് എസ് സുദീപ് പറഞ്ഞു.

ഏത് സര്‍വീസ് മാറ്ററിലും കീഴുദ്യോഗസ്ഥന് മേലുദ്യോഗസ്ഥരെ കോടതിയില്‍ ചോദ്യം ചെയ്യാം. ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഭരണപരമായ തീരുമാനങ്ങളെ കോടതിയില്‍ ഹര്‍ജി നല്‍കി ചോദ്യം ചെയ്യാന്‍ ഒരു മജിസ്ട്രേറ്റിന് അവകാശമുണ്ട്. ഡിജിപിക്കെതിരെ ഒരു സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കോടതിയില്‍ സര്‍വീസ് സംബന്ധിയായി ചോദ്യം ചെയ്യാം. പിന്നെയാണോ ഒരു ചാന്‍സലറെ ചോദ്യം ചെയ്യാന്‍ പറ്റാത്തത്.

ഞാനാണ് സ്റ്റേറ്റ് എന്നൊക്കെ ഖാന് ചുമ്മാ തോന്നുന്നതാണ്. അതിനിവിടെ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ട്. പിന്‍വാതില്‍ വഴിയും ഓടുപൊളിച്ചും അഞ്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നിരങ്ങിയും കവടിയാറിലെത്തിവരല്ല ഭരണം നടത്തേണ്ടത്.

ഉപരാഷ്ട്രപതി പദം കിട്ടാത്തതിന്റെ അസ്വസ്ഥതയാണ് ഖാന്. വാര്‍ധക്യത്തിന്റെ മതിഭ്രമങ്ങളാണ്. താനാണ് യഥാര്‍ത്ഥ പ്രതിപക്ഷമെന്ന് ഖാന് തോന്നുന്നെങ്കില്‍ ഗവര്‍ണര്‍ പദവി രാജിവച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മത്സരിക്കണം. ചുണയുണ്ടോ മിസ്റ്റര്‍ ഖാന്‍? എസ് സുദീപ് വെല്ലുവിളിച്ചു.

Eng­lish Summary:Government should not be run by those who came to Kavadi­yar and dis­band­ing polit­i­cal parties
You may also like this video

Exit mobile version