Site icon Janayugom Online

നയപ്രഖ്യാപനം പ്രസംഗം; കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് ഗവര്‍ണര്‍

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. കേരളത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. വികസന പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത് മികച്ച ജനപങ്കാളിത്തമാണുള്ളത്. സാമ്പത്തികമേഖലയിൽ സംസ്ഥാനം കൈവരിച്ച നേട്ടം പ്രശംസനീയമാണ്. ഡിജിറ്റൽ കേരളമാണ് രൂപപ്പെടുന്നത്. സുസ്ഥിര വികസനത്തിൽ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

എല്ലാവർക്കും വീടെന്നതാണ് സർക്കാർ ലക്ഷ്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.
സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിദാരിദ്ര്യം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണ്. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. വ്യവസായ നിക്ഷേപത്തിൽ കേരളംകുതിച്ചു ചാട്ടമുണ്ടാക്കി.

കുടുംബശ്രീ കേരളത്തിന്റെ അഭിമാനമാണ്. പ്രതിസന്ധി കാലത്തും കേരളം 17% വളർച്ചയുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരം നല്‍കുന്ന സംസ്ഥാനമായി കേരളം. രാജ്യത്ത് മികച്ച പൊലീസ് സേനയാണ് കേരളത്തിന്റേത്. ദേശീയ പാത വികസനത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം ഭരണഘടനാ സ്ഥാപനങ്ങളെ ഇല്ലാതാക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ് ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രം ബാധ്യസ്ഥരാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

 

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ പൂര്‍ണരൂപം

2. Gov­er­nor’s address 2023_Malayalam (A5) (2)

 

രാവിലെ 9 മണിയോടെ നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ഫെബ്രുവരി മൂന്നിനാണ് ബജറ്റ് അവതരണം. പ്രധാനമായും 2023–24 സാമ്പത്തിക വർഷത്തെ ബജറ്റ് പാസാക്കുന്നതിനായി ചേരുന്ന സമ്മേളനം മാർച്ച് 30 വരെയുള്ള കാലയളവിലായി ആകെ 33 ദിവസമാണ് ചേരുന്നത്. 25, ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളിൽ ഗവർണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. ഫെബ്രുവരി ആറ് മുതൽ എട്ടു വരെയുള്ള തീയതികളിൽ ബജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. തുടർന്ന് 13 മുതൽ രണ്ടാഴ്ച വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർത്ഥനകൾ സൂക്ഷ്മ പരിശോധന നടത്തും.

ഫെബ്രുവരി 28 മുതൽ മാർച്ച് 22 വരെയുള്ള കാലയളവിൽ 13 ദിവസം, 2023–24 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കുന്നതിനായി നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. സര്‍ക്കാര്‍ കാര്യത്തിനായും അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായും അഞ്ച് ദിവസങ്ങൾ വീതം നീക്കിവച്ചു.

2022–23 സാമ്പത്തികവർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും 2023–24 സാമ്പത്തികവർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ട് ധനവിനിയോഗബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കും. സര്‍ക്കാര്‍ കാര്യങ്ങൾക്കായി നീക്കിവച്ചിട്ടുള്ള ദിവസങ്ങളിലെ കാര്യപരിപാടി സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കും. എല്ലാ നടപടികളും പൂർത്തീകരിച്ച് മാർച്ച് 30ന് സഭാ സമ്മേളനം അവസാനിപ്പിക്കാനാണ് നിലവില്‍ തീരുമാനിച്ചിട്ടുള്ളത്.

 

Eng­lish Summary:Governor appre­ci­at­ed the devel­op­ment activ­i­ties of Kerala
You may also like this video

Exit mobile version