Site iconSite icon Janayugom Online

യുഎൻ പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന് ഇന്ത്യ

യുഎന്നിന്റെ പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്ന് ഇന്ത്യ. പലസ്തീൻ അധിനിവേശം ഇസ്രയേൽ അവസാനിപ്പിക്കണമെന്നായിരുന്നു പ്രമേയം. 124 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. 12 മാസത്തിനകം അധിനിവേശ പലസ്തീൻ പ്രദേശങ്ങളിൽനിന്നും ഇസ്രയേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൊതുസഭ പ്രമേയം പാസാക്കിയത്. 14 രാജ്യങ്ങൾ എതിർത്തു. 43 രാജ്യങ്ങൾ വിട്ടുനിന്നു. ഓസ്‌ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, നേപ്പാൾ, യുക്രെയ്ൻ, യുകെ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം വിട്ടുനിന്നവരുടെ കൂട്ടത്തിലുണ്ട്. പ്രമേയത്തെ എതിർക്കുന്നവരിൽ ഇസ്രയേലും യുഎസും ഉണ്ട്. ‘‘രാജ്യാന്തര നിയമം ആവർത്തിച്ച് ലംഘിക്കപ്പെടുമ്പോൾ രാജ്യാന്തര സമൂഹത്തിനു തിരിഞ്ഞുനിൽക്കാൻ കഴിയില്ല. ഉടനടി നടപടിയെടുക്കണം. രാജ്യാന്തര നിയമങ്ങളുടെ ലംഘനങ്ങൾ പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണ്’’ – യുഎന്നിലെ പലസ്തീൻ പ്രതിനിധി പ്രസംഗത്തിൽ പറഞ്ഞു. 

ഇസ്രയേലിന്റെ നടപടികളെ തകർക്കാൻ രൂപകൽപന ചെയ്ത മറ്റൊരു രാഷ്ട്രീയ പ്രേരിത നീക്കം എന്നാണ് യുഎന്നിൽ ഇസ്രയേൽ അംബാസഡർ ഗിലാഡ് എർദാൻ പറഞ്ഞത്. പ്രമേയം സമാധാനത്തിനു സംഭാവന നൽകില്ല. പകരം മേഖലയിലെ സംഘർഷങ്ങൾ വർധിപ്പുമെന്നായിരുന്നു യുഎസിന്റെ അഭിപ്രായം. ഗാസയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അധിനിവേശ കിഴക്കൻ ജറുസലേമിലും മറ്റ് അധിനിവേശ പലസ്തീൻ പ്രദേശത്തും ഇസ്രായേൽ നടത്തുന്ന നടപടികൾ പരിഗണിക്കുന്ന ലോക ബോഡിയുടെ അടിയന്തര പ്രത്യേക സമ്മേളനത്തിന്റെ മധ്യത്തിലായിരുന്നു വോട്ടെടുപ്പ്. ഇസ്രായേൽ‑ഹമാസ് സംഘർഷം ആരംഭിച്ചതിന് ശേഷം യുഎൻ ബോഡികളിൽ ഇസ്രായേലുമായി ബന്ധപ്പെട്ട മിക്ക പ്രമേയങ്ങളിലും ഇന്ത്യ വിട്ടുനിന്നിരുന്നു. ഹമാസിന്റെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇസ്രയേലിനോട് ആദ്യം ഐക്യദാർഢ്യ പ്രകടിപ്പിച്ച ഇന്ത്യ ദ്വിരാഷ്ട്ര പരിഹാരം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങാനും ആവശ്യപ്പെടുകയും ചെയ്‌തിരുന്നു .

Exit mobile version