Site iconSite icon Janayugom Online

ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് അധിനിവേശ നീക്കം; യുഎന്നിൽ സംയുക്ത പ്രസ്താവനയുമായി ഇന്ത്യയുൾപ്പെടെ 100 രാജ്യങ്ങൾ

വെസ്റ്റ് ബാങ്കിൽ അധികാരം ഉറപ്പിക്കാനുള്ള ഇസ്രായേലിന്റെ ഏകപക്ഷീയമായ നീക്കങ്ങളെ അപലപിച്ച് ഇന്ത്യയുൾപ്പെടെ നൂറിലധികം രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ സംയുക്ത പ്രസ്താവന നടത്തി. ആദ്യം പുറത്തിറക്കിയ 85 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉണ്ടായിരുന്നില്ലെങ്കിലും, അവസാന നിമിഷം ഇന്ത്യയും പ്രസ്താവനയെ പിന്തുണയ്ക്കുകയായിരുന്നു. അറബ് ലീഗ്, യൂറോപ്യൻ യൂണിയൻ, ബ്രിക്സ് രാജ്യങ്ങൾ (റഷ്യ, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക), ക്വാഡ് രാജ്യങ്ങളായ ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവർക്കൊപ്പം അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരും ഈ സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.

1993–95 കാലഘട്ടത്തിലെ ഓസ്‌ലോ കരാർ പ്രകാരം പലസ്തീൻ അതോറിറ്റി ഭരിക്കുന്ന വെസ്റ്റ് ബാങ്കിലെ ‘എ’, ‘ബി’ മേഖലകളിൽ നിയന്ത്രണം കടുപ്പിക്കാനുള്ള പദ്ധതികൾ ഇസ്രായേൽ പാർലമെന്റ് പാസാക്കിയിരുന്നു. പുറത്തുനിന്നുള്ളവർക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കിയതും നിലവിൽ അവിടെ താമസിക്കുന്നവരുടെ രേഖകൾ പരിശോധിക്കാൻ തീരുമാനിച്ചതുമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്. ഇത് വെസ്റ്റ് ബാങ്ക് പ്രദേശം പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് പലസ്തീൻ അംബാസഡർ റിയാദ് മൻസൂർ കുറ്റപ്പെടുത്തി. ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടി. ആദ്യഘട്ടത്തിൽ പ്രസ്താവനയിൽ നിന്ന് വിട്ടുനിന്ന ഇന്ത്യയുടെ നടപടി വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 

Exit mobile version