Site icon Janayugom Online

ഗവര്‍ണര്‍ നിലപാട് തിരുത്തണം: കാനം

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ മികവുറ്റതാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുമ്പോള്‍, അതിന് സഹായമാവേണ്ട ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ യുദ്ധപ്രഖ്യാപനവുമായി രംഗത്തെത്തുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് എഐഎസ്എഫ് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വിദ്യാഭ്യാസ മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സംസ്ഥാനം ഉണ്ടാക്കിയതിനെക്കുറിച്ച് ദിനംപ്രതി വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ സര്‍വകലാശാലകള്‍ കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് വന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല കൈവരിച്ച ഈ നേട്ടങ്ങളെയെല്ലാം ഇകഴ്ത്തിക്കാണിക്കാനുള്ള പ്രധാന ചുമതലക്കാരനായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും കാനം പറഞ്ഞു.

ചാൻസലർ എന്നത് ഭരണഘടനാ പദവിയല്ല. അത് നിയമസഭ ഗവർണർക്ക് കനിഞ്ഞു നൽകിയതാണെന്ന് കാനം പറഞ്ഞു. ചാന്‍സലര്‍ക്ക് പ്രത്യേക അധികാരങ്ങളൊന്നും ഒരു നിയമവും നല്‍കിയിട്ടില്ല. വിസിമാരെ ഒഴിവാക്കണമെങ്കില്‍ അതിന് കൃത്യമായി നിയമത്തില്‍ ചട്ടങ്ങള്‍ പ്രതിപാദിച്ചിട്ടുണ്ട്. തനിക്കില്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചാല്‍ ജനാധിപത്യസമൂഹത്തിന് അത് അംഗീകരിക്കാന്‍ സാധിക്കില്ല. രാജ് ഭവൻ കേന്ദ്രീകരിച്ച് ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പ്രവർത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് കാനം ചൂണ്ടിക്കാട്ടി.

ദേശീയ വിദ്യാഭ്യാസ നയം 2020 പിന്‍വലിക്കുക, യൂണിവേഴ്സിറ്റികളെ തകര്‍ക്കാനുള്ള ഗവര്‍ണറുടെ ശ്രമം ഉപേക്ഷിക്കുക, ഹിന്ദി അറിയാത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നല്‍കാന്‍ പാടില്ലെന്ന ശുപാര്‍ശ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണന്‍ എസ് ലാല്‍ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍, പ്രസിഡന്റ് എന്‍ അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി പി കബീര്‍ സ്വാഗതവും ജില്ലാ സെക്രട്ടറി ശരണ്‍ ശശാങ്കന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എ അധിന്‍, ബിബിന്‍ എബ്രഹാം, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ ഷിനാഫ്, നന്ദു ജോസഫ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആന്റസ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Eng­lish Sum­ma­ry: Gov­er­nor should cor­rect his stance: Kanam
You may also like this video

Exit mobile version