Site iconSite icon Janayugom Online

കേരളം വ്യവസായക്കുതിപ്പിലേക്ക് ; ആഗോള നിക്ഷേപക ഉച്ചകോടി നാളെ തുടങ്ങും

സംസ്ഥാനത്തിന്റെ വ്യവസായക്കുതിപ്പിന് ആഗോള നിക്ഷേപകരുടെയും വ്യവസായികളുടെയും പിന്തുണയും , നിക്ഷേപവും ലക്ഷ്യമിട്ടുള്ള ഇന്‍വെസ്റ്റ് കേരളആഗോള നിക്ഷേപ ഉച്ചകോടിക്ക് നാളെ തുടക്കമാകും. രാവിലെ 10ന് ഏറണാകുളം ബോള്‍ഗാട്ടി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി എന്നിവരും പങ്കെടുക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി ഓൺലൈനിൽ അഭിസംബോധന ചെയ്യും. 

യുഎഇ സാമ്പത്തികമന്ത്രി അബ്‌ദുള്ള ബിൻ തുക് അൽമാരി, ബഹ്റൈൻ വാണിജ്യ‑വ്യവസായമന്ത്രി അബ്‌ദുള്ള ബിൻ അദെൽ ഫഖ്രു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നോർക്ക റൂട്ട്സ് വൈസ്‌ ചെയർമാൻ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പുരി, അദാനി പോർട്സ് എംഡി കരൺ അദാനി തുടങ്ങിയവരും സംസാരിക്കും. സംസ്ഥാന വ്യവസായ വകുപ്പിനുവേണ്ടി കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിയിൽ വിദേശ പ്രതിനിധികൾ ഉൾപ്പെടെ മൂവായിരത്തോളം പേർ പങ്കെടുക്കുമെന്ന്‌ മന്ത്രി പി രാജീവ് പറഞ്ഞു. 

26 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുണ്ടാകും. ഓസ്ട്രേലിയ, നോർവെ, വിയറ്റ്നാം, മലേഷ്യ എന്നിവ ഉച്ചകോടിയുടെ പങ്കാളി രാജ്യങ്ങളാണ്. ബഹ്റൈൻ, അബുദാബി, സിംബാബ്‌വേ എന്നിവിടങ്ങളിൽനിന്ന് മന്ത്രിതലസംഘം എത്തും.ജർമനി, നോർവെ, വിയറ്റ്നാം പ്രതിനിധി സംഘവുമായുള്ള ബി ടു ബി കൂടിക്കാഴ്‌ചകൾ ആദ്യദിവസവും ഫ്രാൻസ്, മലേഷ്യ പ്രതിനിധികളുമായുള്ള കൂടിക്കാഴ്‌ച രണ്ടാംദിവസവും നടക്കും. തീരുമാനങ്ങൾ വേഗത്തിലാക്കാൻ വിവിധ വകുപ്പുകളുടെ പദ്ധതികളിലെ നിക്ഷേപ ചർച്ചകൾക്ക് മുഖ്യമന്ത്രി നേതൃത്വം നൽകും 

Exit mobile version