Site icon Janayugom Online

‘ചരിത്രം’ രചിച്ച് കുടുംബശ്രീ വനിതകൾ

സ്ത്രീശാക്തീകരണത്തിന്റെ കേരള മാതൃകയായ കുടുംബശ്രീയുടെ ചരിത്രം രേഖപ്പെടുത്തുന്ന ‘രചന’ അവസാനഘട്ടത്തിൽ. 25ാം വാർഷികത്തിന്റെ ഭാഗമായാണ് കുടുംബശ്രീ കടന്നുവന്ന വഴികൾ രേഖപ്പെടുത്തുന്നത്. 

സിഡിഎസുകൾക്കാണ് ചരിത്രരചനയുടെ ചുമതല. സിഡിഎസുകൾക്ക് കൃത്യമായ മാതൃകകൾ നൽകിയിട്ടുണ്ട്. ഇതനുസരിച്ചാണ് വിവരശേഖരണം നടത്തുന്നത്. പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിലെ റിസോഴ്‌സ് പേഴ്‌സൻമാർക്ക് സംസ്ഥാനതലത്തിൽ പരിശീലനം നൽകിയിരുന്നു. ഇവർ എല്ലാ സിഡിഎസ് റിസോഴ്‌സ് പേഴ്‌സൻമാർക്കും പരിശീലനം നൽകി. തുടർന്ന് ബ്ലോക്കുതലത്തിൽ ശിൽപശാലയും സംഘടിപ്പിച്ചു. റിട്ട. അധ്യാപകർ, റിസർച്ച് സ്‌കോളർമാർ തുടങ്ങിയവരുൾപ്പെട്ട അക്കാദമിക് കമ്മിറ്റികളാണ് രചനയുടെ മേൽനോട്ടം വഹിക്കുക. 

കാൽനൂറ്റാണ്ട് മുമ്പുള്ള കേരളത്തിലെ കുടുംബ സാമൂഹ്യ പശ്ചാത്തലവും അവിടെ സാധാരണക്കാരായ സ്ത്രീകളുടെ ജീവിതവും എപ്രകാരമായിരുന്നെന്നും കുടുംബശ്രീ പ്രസ്ഥാനത്തിന്റെ വളർച്ചയും വികാസവും എങ്ങനെയെന്ന് രചനയിലൂടെ രേഖപ്പെടുത്തും. കുടുംബശ്രീയിലൂടെ ഇരുപത്തിയഞ്ച് വർഷം കൊണ്ട് കേരളീയ സ്ത്രീ സമൂഹം കൈവരിച്ച മുന്നേറ്റങ്ങളുടെ ചരിത്രമായിരിക്കും ഇത്. ഇതിലൂടെ സംസ്ഥാനത്തെ ഓരോ സിഡിഎസിന്റെയും 25 വർഷത്തെ ചരിത്രം ലഭ്യമാകും. പ്രതിസന്ധികളെ അതിജീവിച്ച് സ്ത്രീകൾ കൈവരിച്ച സാമ്പത്തികവും സാമൂഹികവുമായ വളർച്ച, ഭൗതിക ജീവിത സാഹചര്യങ്ങളുടെ പുരോഗതി, അടുക്കളയുടെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് പ്രാദേശിക സർക്കാരികളുടെ ഭരണയന്ത്രം തിരിക്കുന്ന അധികാര കസേരയിലേക്ക് വരെ എത്തിയ യാത്ര എന്നിവ ചരിത്ര രചനയിൽ ഇടം നേടും.

ഫെബ്രുവരി ആദ്യവാരത്തോടെ കരട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രചനകൾ ഉൾക്കൊള്ളിച്ച് ലിറ്ററേച്ചർ ഫെസ്റ്റ് നടത്തും. ആ ചടങ്ങിൽ രചന ഒന്നിച്ച് പ്രകാശനം ചെയ്യും.

Eng­lish Sum­ma­ry: Kudum­bashree women wrote history

You may also like this video 

Exit mobile version