Site icon Janayugom Online

സർക്കാരിന്റെ വിപണി ഇടപെടൽ ഫലം കണ്ടു; തീവില കുറച്ച് വില്പന നടത്താൻ സന്നദ്ധരായി വ്യാപാരികള്‍

ഓണം സീസണിൽ പഴം പച്ചക്കറികൾക്ക് അധിക വില ഈടാക്കുന്ന പ്രവണത തടയുന്നതിലും വിജയിച്ച് കൃഷിവകുപ്പ്. കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനും ഉപഭോക്താക്കൾക്ക് ന്യായവിലയിൽ ഉല്പന്നങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഓണസമൃദ്ധി പദ്ധതി ഇക്കുറിയും വൻ വിജയമായി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ഹോർട്ടികോർപ്പ്, വിഎഫ്‌പിസികെ എന്നിവയുടെയും നേതൃത്വത്തിൽ 2,000 കർഷക ചന്തകളാണ് സംസ്ഥാനമൊട്ടാകെ ഓഗസ്ത് 17 മുതൽ 20 വരെ നാലു ദിവസങ്ങളിലായി സംഘടിപ്പിച്ചത്.

ഏകദേശം 1,390 ടൺ പഴം പച്ചക്കറികൾ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നേരിട്ടും 2,230 ടൺ പഴം പച്ചക്കറി ഹോർട്ടികോർപ്പ് മുഖേനയും 600 ടൺ പഴം പച്ചക്കറി വിഎഫ്‌പിസികെയും കേരളത്തിലെ കർഷകരിൽ നിന്നും സംഭരിച്ചു. പ്രാഥമിക കണക്കനുസരിച്ച് 4,220 ടൺ പഴം പച്ചക്കറികളാണ് പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് സംഭരിക്കാൻ കഴിഞ്ഞത്.

കർഷകർക്ക് പൊതുവിപണിയിൽ ലഭിക്കുന്ന സംഭരണ വിലയേക്കാൾ 10% വില അധികം നൽകി സംഭരിച്ച് ഉപഭോക്താക്കൾക്ക് പൊതുവിപണിയിൽ നിന്നും ലഭിക്കുന്ന വിലയേക്കാൾ പരമാവധി 30 ശതമാനം വരെ വിലക്കുറവിലാണ് ഉല്പന്നങ്ങൾ വിറ്റഴിക്കപ്പെട്ടത്.

എൽഡിഎഫ് സർക്കാരിന്റെ ഈ ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് ഓണം സീസണിൽ മുൻ കാലങ്ങളിൽ ഉണ്ടായിരുന്ന കൃത്രിമ വിലവർധനവ് പഴം പച്ചക്കറികൾക്ക് ഉണ്ടാകാതിരുന്നത്. വസ്തുത ഇതായിരിക്കെ കർഷകർക്കും ഉപഭോക്താവിനും ന്യായവില ഉറപ്പാക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്കെതിരെ വ്യാജവാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നത് പൊതുസമൂഹം തിരിച്ചറിയണമെന്ന് കൃഷി വകുപ്പ് അറിയിച്ചു.

വ്യാഴാഴ്ച കൃഷിവകുപ്പ് വിപണിയിലെയും പൊതുവിപണിയിലെയും വില (ബ്രാക്കറ്റിൽ)

തിരുവനന്തപുരത്ത് ഹോർട്ടികോർപ്പ് വിപണിയിൽ 27 രൂപയ്ക്ക് തക്കാളി വില്പന നടത്തിയപ്പോൾ പൊതുവിപണിയിൽ 30 രൂപ ആയിരുന്നു കഴിഞ്ഞ ദിവസം തക്കാളിയുടെ വില. ഇഞ്ചി 30 (60), ബീറ്റ്റൂട്ട് 43 (50), ഏത്തക്കായ് 42 (50), ഉള്ളി 48 (50), വെള്ളരി 12 (15), ചേന 29 (30), മത്തൻ 20 (21), ബീൻസ് 42 (49), ക്യാബേജ് 10 (33), കാരറ്റ് 25 (75), മുരിങ്ങ 54 (60), പയർ 49 (55), പച്ചമുളക് 98 (120), പടവലം 24 (27), വഴുതന 52 (54), കോവയ്ക്ക 45 (55) എന്നിങ്ങനെയാണ് കൃഷിവകുപ്പിന്റെയും പൊതുവിപണിയിലെയും വില.

കൊല്ലത്ത് 70 രൂപയ്ക്ക് പൊതുവിപണിയിൽ വിറ്റു കൊണ്ടിരുന്ന പച്ചക്കറി കിറ്റ് ഓണസമൃദ്ധി കർഷക ചന്ത തുടങ്ങിയതോടുകൂടി 49 രൂപയായി വില കുറഞ്ഞു. ഇത്തരത്തിൽ എല്ലാ ജില്ലകളിലും പൊതുവിപണിയിലെ വില നിയന്ത്രിക്കപ്പെടുകയും പൊതു വിപണിയിലെ ക്രമാതീതമായി ഉയര്‍ന്ന വില മണിക്കൂറുകൾക്കകം പല ഇനങ്ങൾക്കും കുറയ്ക്കാനുമായതാണ് ഓണസമൃദ്ധി കർഷക ചന്തകളുടെ നേട്ടമെന്ന് കൃഷി വകുപ്പ് അറിയിച്ചു.

You may also like this video:

Exit mobile version