Site icon Janayugom Online

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിച്ചു

സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ ആനുകൂല്യം പുനഃസ്ഥാപിച്ചു. 2022‐23 സാമ്പത്തിക വർഷത്തെ സറണ്ടർ ചെയ്യാവുന്ന ആര്‍ജിതാവധി (ഏൺഡ്‌ ലീവ്‌) തുക പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ ലയിപ്പിക്കാൻ സർക്കാർ ഉത്തരവായി. 2023 മാർച്ച്‌ 20 മുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പിഎഫിൽ ലയിപ്പിക്കാനാണ്‌ അനുമതി. നാല് വര്‍ഷം കഴിഞ്ഞ് തുക പിന്‍വലിക്കാം.
കോവിഡ്‌ പ്രതിസന്ധിയെ തുടർന്ന്‌ ലീവ് സറണ്ടർ ആനുകൂല്യം മരവിപ്പിച്ചിരിക്കുകയായിരുന്നു. ഒരു വർഷത്തെ മുപ്പത് അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്യാനാവുക. അത്രയും ദിവസത്തെ വേതനം ജീവനക്കാർക്ക് പണമായി കൈപ്പറ്റാനാവും.

സംസ്ഥാനത്തെ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഏറെ ആശ്വാസം നല്‍കുന്നതാണ് സര്‍ക്കാരിന്റെ തീരുമാനം. ലീവ് സറണ്ടര്‍ ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് ജീവനക്കാരും ജോയിന്റ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സര്‍വീസ് സംഘടനകളും ആവശ്യമുയര്‍ത്തിയിരുന്നു. അര്‍ഹതപ്പെട്ട അവധി ദിനങ്ങളിലും കൂടി പണിയെടുക്കുന്നതിന് പകരമായിട്ടാണ് വര്‍ഷങ്ങളായി ലീവ് സറണ്ടര്‍ അനുവദിച്ചു വരുന്നത്. താഴ്ന്ന ശമ്പളമുള്ളവരുടെ ഏക ആശ്രയമായ ലീവ് സറണ്ടര്‍ ആനുകൂല്യം, കോവിഡിന്റെ പശ്ചാത്തലത്തില്‍ മരവിപ്പിച്ചതിലൂടെ ജീവനക്കാരില്‍ വലിയൊരു വിഭാഗം കടക്കെണിയിലായിരിക്കുകയാണെന്ന് ജോയിന്റ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

Eng­lish Summary;Leave sur­ren­der ben­e­fit for gov­ern­ment employ­ees has been restored
You may also like this video

Exit mobile version