Site icon Janayugom Online

ലൈഫ് വീടുകള്‍ക്ക് ചാപ്പകുത്തില്ല; ആവശ്യം അല്പത്തമെന്ന് മന്ത്രി എം ബി രാജേഷ്

പിഎംഎവൈ വിഭാഗത്തിൽപ്പെടുന്ന ലൈഫ് ഗുണഭോക്താക്കൾക്ക് തുച്ഛമായ തുക നല്‍കുന്ന കേന്ദ്രം ഈ വീടിനുമുമ്പില്‍ തങ്ങളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ശഠിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ്. അനർഹമായ പ്രചാരണത്തിനായി അല്പത്തം കാട്ടുകയാണ് കേന്ദ്രം. വീട് ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണെന്നും ഏതെങ്കിലും തരത്തിലുള്ള ചാപ്പകുത്തല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് നടത്തിയ ശ്രമങ്ങളാകെ പരാജയപ്പെട്ടപ്പോള്‍ പുതിയ മാർഗങ്ങളിലൂടെ ലൈഫ് ഭവനപദ്ധതിയെ തകർക്കാൻ ലക്ഷ്യം വയ്ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പിഎംഎവൈ ഗ്രാമീൺ പദ്ധതിയില്‍ ഉള്‍പ്പെടുന്ന ചുരുക്കം ഗുണഭോക്താക്കൾക്ക് 72,000 രൂപയാണ് കേന്ദ്ര വിഹിതം. ബാക്കി 3,28,000 രൂപ ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് കണ്ടെത്തുന്നു. അങ്ങനെ നാല് ലക്ഷം എല്ലാ ഗുണഭോക്താക്കൾക്കും നൽകുന്നു. ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മിച്ചവയില്‍ 31.45 ശതമാനം വീടുകൾക്ക് മാത്രമാണ് തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. ഈ വീടുകളുടെയെല്ലാം മുമ്പില്‍ ഇത് കേന്ദ്രസർക്കാരിന്റെ പണം കൊണ്ടുനിർമ്മിച്ച വീടാണെന്ന് പ്രദർശിപ്പിക്കണമെന്ന് 18 ശതമാനം തുക നൽകുന്ന കേന്ദ്രം നിർബന്ധം പിടിക്കുന്നു.

പിഎംഎവൈ എന്ന വലിയ എഴുത്തും ചിഹ്നവും ഒപ്പം ഗുണഭോക്താവിന്റെ പേരും വിലാസവുമെല്ലാം പ്രദർശിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇല്ലെങ്കിൽ പണം തടഞ്ഞുവയ്ക്കുമെന്നും ഭീഷണിപ്പെടുത്തുന്നു. ശുചിത്വമിഷൻ ഉൾപ്പെടെ കേരളം വളരെ പ്രാധാന്യത്തോടെ, വലിയ തുക മുടക്കുന്ന സംയുക്ത പദ്ധതികളിലും ഇതേ പേരിടൽ പ്രശ്നം ഉയർത്താൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്. കേന്ദ്രത്തിന്റെ മാത്രം പദ്ധതി എന്ന് പേരിടണമെന്നാണ് നിർബന്ധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈഫ് മിഷന്‍, ക്ഷേമ പെന്‍ഷന്‍, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയവ കേരളത്തിലെ സര്‍ക്കാരിന് വലിയ അനുമോദനം കിട്ടിയ പദ്ധതികളാണ്. അവയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. ലൈഫ് മിഷനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി.

Eng­lish Sum­ma­ry: MB Rajesh against the con­tro­ver­sial demand of the cen­tral government
You may also like this video

Exit mobile version