Site iconSite icon Janayugom Online

മോഡിയുടെ ഇസ്രയേല്‍ സന്ദര്‍ശനം അപകടകരം: സിപിഐ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രയേൽ സന്ദർശനത്തെയും ഇസ്രയേൽ പാർലമെന്റായ നെസെറ്റിലെ പ്രസംഗത്തെയും രൂക്ഷമായി അപലപിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ). ഗാസയിലും വെസ്റ്റ്ബാങ്കിലും ഇസ്രയേൽ സൈനിക നടപടികൾ തുടരുന്ന സാഹചര്യത്തിൽ നടത്തിയ ഈ സന്ദർശനം ഇസ്രയേലിന്റെ അധിനിവേശത്തിന് നൽകുന്ന രാഷ്ട്രീയ അംഗീകാരമാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ലസ്തീൻ ജനതയ്ക്ക് നേരെ ഇസ്രയേൽ നടത്തുന്ന വംശഹത്യയെ ന്യായീകരിക്കുന്നതും നെതന്യാഹു സർക്കാരിനെ സഹായിക്കുന്നതുമാണ് ഈ സന്ദർശനം. പതിനായിരക്കണക്കിന് സാധാരണക്കാർ കൊല്ലപ്പെട്ടതിനെക്കുറിച്ച് പ്രധാനമന്ത്രി നിശബ്ദത പാലിച്ചത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് സിപിഐ ചൂണ്ടിക്കാട്ടി.
2023 ഒക്ടോബർ ഏഴിലെ ഇസ്രയേൽ പൗരന്മാരുടെ മരണം ആധുനിക കാലത്തെ കൊടും ക്രൂരതയായി കാണുന്ന പ്രധാനമന്ത്രി, പലസ്തീനിലെ മനുഷ്യദുരിതങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നത് ഇരട്ടത്താപ്പാണ്. ഭീകരതയ്ക്കെതിരായ പോരാട്ടമെന്ന പേരിൽ അധിനിവേശത്തെ ന്യായീകരിക്കുന്നത് അപകടകരമാണെന്നും പാർട്ടി ചൂണ്ടിക്കാട്ടി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണയ്ക്കുന്ന ഏകപക്ഷീയമായ സമാധാന പദ്ധതികളിൽ പങ്കാളിയാകാനുള്ള നീക്കം, ഐക്യരാഷ്ട്രസഭാ ചട്ടക്കൂടുകളെയും പലസ്തീൻ ജനതയുടെ അന്താരാഷ്ട്ര അവകാശങ്ങളെയും അട്ടിമറിക്കുന്നതാണെന്നും സിപിഐ ആരോപിക്കുന്നു. പ്രതിരോധ സഹകരണവും ആയുധ ഇടപാടുകളും വിപുലീകരിക്കുന്നതിലാണ് സന്ദർശനത്തിന്റെ പ്രധാന ഊന്നല്‍.
ഇസ്രയേൽ സൈനിക ഉപകരണങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവായി ഇന്ത്യ മാറുന്നത് ഒരു ജനതയെ അടിച്ചമർത്തുന്ന സൈനിക‑വ്യാവസായിക കൂട്ടുകെട്ടിനെ ശക്തിപ്പെടുത്താൻ മാത്രമേ ഉപകരിക്കൂ.
നീതിയും സമാധാനവും കാംക്ഷിക്കുന്ന ലോകത്തിന് മുന്നിൽ ഈ സന്ദർശനം ലജ്ജാകരമായ ഒരു ഏടായി ചരിത്രം രേഖപ്പെടുത്തും. അടിച്ചമർത്തപ്പെട്ടവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ഇന്ത്യയുടെ കൊളോണിയൽ വിരുദ്ധ പാരമ്പര്യത്തെ വഞ്ചിക്കുന്നതാണ് ഈ നടപടി. അധിനിവേശ ശക്തികളുമായുള്ള ഈ അധാർമ്മിക സഖ്യം ഉടൻ തിരുത്തണമെന്നും, പാവപ്പെട്ട പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം ഇന്ത്യക്കുണ്ടെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ഓർമ്മപ്പെടുത്തി. 

Exit mobile version