നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മക്കെതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടിവി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീം കോടതി.
പരാമർശം പിൻവലിക്കാൻ വൈകിയെന്നും വിമർശിച്ചു. രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും പറഞ്ഞ കോടതി, രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും കോടതി കുറ്റപ്പെടുത്തി.
പൊലീസ് അന്വേഷണത്തെ പരിഹസിച്ച കോടതി. നൂപുർ ശർമ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും വിമർശിച്ചു. അറസ്റ്റ് നടക്കാത്തത് നൂപുറിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി.
തനിക്കെതിരായ കേസുകൾ ഒന്നിച്ച് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീം കോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമർശനം. വിവിധ സംസ്ഥാനങ്ങൾ കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുർ ശർമ്മയുടെ ഹർജി.
ജീവന് ഭീഷണിയുണ്ടെന്നും അതിനാൽ പല സംസ്ഥാനങ്ങളിലേക്ക് പോകാൻ കഴിയില്ലെന്നും കേസുകൾ ഒന്നിച്ച് ഡല്‍ഹി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുർ ശർമ്മ ആവശ്യപ്പെടുന്നത്.
English summary;Nupur Sharma should apologize to the nation; Supreme Court