Site icon Janayugom Online

ബിജെപി ഭരണത്തില്‍ ജനം ഭയത്തില്‍: മുഖ്യമന്ത്രി

ബിജെപി ഭരണത്തില്‍ ജനം ഭയത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെയാകെ തകര്‍ക്കാനുള്ള നീക്കം നടത്തുകയാണ്. അതിന് മുന്നില്‍ നിസംഗത പാലിക്കാന്‍ പാടില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇന്ത്യയില്‍ ജനാധിപത്യം ഉണ്ടോയെന്ന് സംശയമാണ്. മതനിരപേക്ഷത സംരക്ഷിക്കപ്പെടണം. കേരളത്തില്‍ ജയിച്ചുവരാന്‍ കഴിയുന്ന ഒരു ശക്തിയല്ല ബിജെപി. അടിയന്തരാവസ്ഥ കഴിഞ്ഞ് 1977 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ അതേ തിരിച്ചടി ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മതനിരപേക്ഷതയുടെ വിളനിലമായ നമ്മുടെ നാട് ബിജെപിയെ അംഗീകരിക്കില്ല. ഈ നാടിന് ചേരുന്ന നിലപാടും നയവുമല്ല ബിജെപിയ്ക്കുള്ളത്. നേരത്തെ തന്നെ ബിജെപിയെ ജനങ്ങള്‍ ഇവിടെ തിരസ്കരിച്ചതാണ്. ഇനിയും അത് തുടരും. എന്നാല്‍ ഇവിടെ ബിജെപിയെ നേരിടാന്‍ ഞങ്ങള്‍ മതിയെന്ന് പറയുന്ന ഒരു കൂട്ടരാണ് യുഡിഎഫ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് എംപിമാര്‍ക്ക് കേരളം ആഗ്രഹിച്ച ഒരു വികസനവും നടത്താന്‍ സാധിച്ചില്ല. എംപിമാര്‍ ഒരു നീതിയും രാജ്യത്തെ പ്രശ്നത്തില്‍ പുലര്‍ത്തിയില്ല. കേരളത്തെ അവര്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നെയ്യാറ്റിൻകര, അമ്പലത്തറ, പേട്ട എന്നിവിടങ്ങളിലാണ് ഇന്നലെ മുഖ്യമന്ത്രി പങ്കെടുത്ത തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ പൊതുയോഗങ്ങള്‍ നടന്നത്. ഏപ്രിൽ 22 വരെ നീണ്ടുനിൽക്കുന്ന മുഖ്യമന്ത്രിയുടെ മണ്ഡലപര്യടനത്തിനാണ് ഇന്നലെ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ തുടക്കമായത്. ഒരു ലോക്‌സഭാ മണ്ഡലത്തിൽ മൂന്നിടങ്ങളിലെ പ്രചാരണ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. 

Eng­lish Summary:People are afraid of BJP rule: Chief Minister
You may also like this video

Exit mobile version