റാപ്പർ വേടൻ ബലാത്സംഗം ചെയ്തുവെന്നും പണം വാങ്ങിയെന്നുമുള്ള യുവ ഡോക്‌ടറുടെ പരാതിയിൽ അന്വേഷണം ശക്തമാക്കി പൊലീസ്.
യുവ ഡോക്ടറുമായുള്ള സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിച്ച തൃക്കാക്കര പൊലീസ് വേടനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല. രഹസ്യ മൊഴി പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും കേസിൽ വേടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുക.
പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലും, കോഴിക്കോടും പരിശോധനകൾ നടത്തും..തെളിവുകൾ ശേഖരിച്ചാൽ ഉടൻ വേടന് നോട്ടീസ് നൽകും. അറസ്റ്റ് ചെയുന്നതിൽ നിയമോപദേശം തേടാനും നീക്കമുണ്ട്.അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ അറിയുന്ന സുഹൃത്തുക്കളുടെ പേരും യുവതിയുടെ മൊഴിയിലുണ്ട്. 2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി വെളിപ്പെടുത്തുന്നു. പിൻമാറ്റം മാനസികമായി തകർത്ത, ഡിപ്രഷനിലേക്ക് എത്തിപ്പെട്ടു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.

