ആരോപണങ്ങളുടെ മുള്‍ മുനയില്‍ നില്‍ക്കുന്ന രാഹുല്‍ മാങ്കൂണ്ടത്തില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടി. ട്രാന്‍സ് ജന്‍ഡര്‍ അവന്തികയുടെ ആരോപണത്തില്‍ മാത്രം മറുപടി ഒതുങ്ങിയിരിക്കുകയാണ്, നിരന്തര വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസത്തിന് ശേഷമാണ് രാഹുല്‍ ഇന്ന് അടൂരിലെ സ്വന്തം വീട്ടില്‍ വെച്ച് മാധ്യമങ്ങളെ കണ്ടത്. കെ പി സി സിയും എ ഐ സി സിയും രാഹുലിന്റെ രാജിക്കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വാര്‍ത്താ സമ്മേളനം ഉണ്ടായത്.
എന്നാല്‍, തന്നെ ന്യായീകരിക്കാനും അവന്തിക വിഷയത്തില്‍ മാത്രം പ്രതികരിക്കാനുമാണ് രാഹുല്‍ മുതിര്‍ന്നത്. അവന്തികയുടെ ആരോപണം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ന്യായം. മാത്രമല്ല, ഈ വിഷയത്തില്‍ തന്നെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും രാഹുല്‍ തയ്യാറായില്ല.ലൈംഗിക പീഡനം, ലൈംഗിക ചുവയുള്ള സന്ദേശം, ഗര്‍ഭഛിദ്രത്തിന് സമ്മര്‍ദം അടക്കമുള്ള ആരോപണങ്ങളാണ് വ്യത്യസ്ത യുവതികള്‍ ഉന്നയിച്ചത്. ഇതിന്റെ തെളിവുകളും പുറത്തുവിട്ടിരുന്നു. എന്നാല്‍, ഇതിനൊന്നും വിശദീകരണം നല്‍കാന്‍ രാഹുല്‍ ഇന്നും തയ്യാറായില്ല.
രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവച്ച് സംഘടനാ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു ട്രാന്‍സ്‌ജെന്‍ഡര്‍ അവന്തികക്കൊപ്പം ആണെന്നും കെ പി സി സി എക്‌സിക്യൂട്ടീവ് അംഗവും ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഗ്രസ് നേതാവുമായ അഡ്വ അരുണിമ എം കുറുപ്പ് പറഞ്ഞു.അന്വേഷണ വിധേയമായി രാഹുല്‍ എം എല്‍ എ പദവി രാജിവെക്കണം. വസ്തുതകള്‍ തെളിയട്ടെ. രാഹുലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ പി സി സി നേതൃത്വത്തെ സമീപിക്കുമെന്നും അരുണിമ പറഞ്ഞു.

