Site icon Janayugom Online

ദുരിതാശ്വനിധി വകമാറ്റല്‍ കേസ്: ഹര്‍ജി തള്ളി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തിനെതിരായ ഹർജി ലോകായുക്ത തള്ളി. ആരോപണങ്ങൾക്കൊന്നും തെളിവ് ഹാജരാക്കാൻ ഹർജിക്കാരന് കഴിഞ്ഞില്ലെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവരുൾപ്പെട്ട ഫുൾ ബഞ്ച് വിലയിരുത്തി. ലോകായുക്ത അന്വേഷണത്തിൽ ഹർജിക്കാരൻ ആരോപിച്ചതുപോലെ സ്വജനപക്ഷപാതം, നീതിനിഷേധം എന്നിവ കണ്ടെത്താനായില്ല.

കേസ് തള്ളിയ മൂന്നുപേരും പ്രത്യേകമാണ് വിധി പ്രസ്താവങ്ങളാണ് നടത്തിയത്. മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ പരിധിയിൽ വരില്ല. മുഖ്യമന്ത്രിയോ, മന്ത്രിമാരോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. പൊതുപണം വിനിയോഗിക്കുന്നതിന് മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും ലോകായുക്ത വിധിയില്‍ പറയുന്നു. ദുരിതാശ്വാസനിധിയിൽനിന്നു പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. മൂന്നുലക്ഷത്തിന് മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം നേടണം എന്ന നടപടിക്രമവും പാലിച്ചു. കേസ് തുടരന്വേഷണത്തിന് വേണ്ടി അയക്കാൻ തക്ക തെളിവുകളില്ലാത്തതിനാൽ തള്ളിക്കളയുന്നുവെന്നും ലോകായുക്തയുടെ അന്തിമവിധിയിൽ പറയുന്നു.

കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തു എന്നാരോപിച്ച് കോൺഗ്രസ് നേതാവ് ആർ എസ് ശശികുമാറാണ് ഹർജി നൽകിയത്. തെളിവുകൾ ഹാജരാക്കാതെ ഉപലോകായുക്തമാർക്കെതിരേ വ്യക്തിപരമായ ആക്ഷേപവും പരാതിയും നൽകാനും പരാതിക്കാരൻ ശ്രമിച്ചിരുന്നു. ഓഗസ്റ്റിൽ കേസ് പരിഗണിച്ചപ്പോൾ ഹർജിക്കാരെനെയും അഭിഭാഷകരെയും ലോകായുക്ത രൂക്ഷമായി വിമർശിച്ചിരുന്നു.

അന്തിമവിധി പറയുന്നതിൽനിന്ന് രണ്ട് ഉപലോകായുക്തമാരെ മാറ്റണമെന്നാവശ്യപ്പെട്ട് ശശികുമാർ നൽകിയ ഇടക്കാല ഹർജിയും തള്ളി. ഉപലോകായുക്തമാരേയും കേരള ലോകായുക്തയെ അപമാനിക്കുന്നതിനാണ് ഹർജിക്കാരൻ ശ്രമിച്ചതെന്നും വിലയിരുത്തലുണ്ടായി. 2018 സെപ്റ്റംബറിലാണ് ലോകായുക്തയിൽ ശശികുമാര്‍ പരാതി നൽകിയത്.
വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഹർജിക്കാരൻ പ്രതികരിച്ചു. സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, സ്പെഷ്യൽ ഗവ. പ്ലീഡർ പാതിരപ്പള്ളി എസ് കൃഷ്ണകുമാരി എന്നിവർ ഹാജരായി.

Eng­lish Sum­ma­ry: relief fund Diver­sion Case: Peti­tion Dismissed

You may also like this video

Exit mobile version