Site icon Janayugom Online

83 വയസിനുള്ളില്‍ 80പേരെ ഞാന്‍ കൊന്നു; മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളെ നിങ്ങളും കൊല്ലണം

മുസ്ലിങ്ങളെയും ക്രിസ്ത്യാനികളേയും കൊലപ്പെടുത്താൻ വീടുകളിൽ ആയുധങ്ങൾ കരുതണമെന്ന നിർദ്ദേശവുമായി ഹിന്ദുത്വ ആചാര്യൻ മഹാമണ്ഡലേശ്വർ സ്വാമി ഭക്ത് ഹരി സിങ്. തനിക്ക് 83 വയസായി, ഇതിനിടെ 80 പേരെ താൻ കൊന്നുവെന്നും നിങ്ങൾ എപ്പോഴാണ് കൊന്നു തുടങ്ങുകയെന്നും ഹരി സിങ് ചോദിക്കുന്നു.

ഡല്‍ഹി ജന്തർ മന്ദറിൽ നടന്ന പരിപാടിയിലാണ് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്നും താന്‍ 80 പേരെ കൊന്നുവെന്നും വിളിച്ചുപറഞ്ഞത്. കൊലവിളിയുടെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടെങ്കിലും ഡല്‍ഹി പൊലീസ് നടപടിക്കൊരുങ്ങുന്നില്ല. മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും നിങ്ങൾ എപ്പോഴാണ് കൊല്ലുക എന്ന് ഹിന്ദുക്കളോട് ചോദിക്കുന്ന വീഡിയോ ഹിന്ദുത്വ ഗ്രൂപ്പുകളിലും പ്രചരിക്കുന്നുണ്ട്.

ഒരു കയ്യിൽ ആയുധവും മറുകയ്യിൽ വേദഗ്രന്ഥവുമായി വേണം മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കൊല്ലാനെന്നും വീഡിയോയിൽ പറയുന്നുണ്ട്. ‘ബ്രിട്ടീഷുകാരും കോണ്‍ഗ്രസുകാരും പറഞ്ഞത് ഭിന്നിപ്പിച്ച് ഭരിക്കണമെന്നാണ്. ക്രിസ്ത്യാനികളും അങ്ങനെ തന്നെ പറഞ്ഞു. മുസ്ലിങ്ങൾ പറഞ്ഞത് കൊന്നു ഭരിക്കുക എന്നാണ്. എപ്പോഴാണ് നിങ്ങൾ കൊല്ലാൻ പോകുന്നത്? നിങ്ങൾ എല്ലാം മരിച്ചു കഴിഞ്ഞിട്ടോ? പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കുന്ന സാധാരണ കത്തിയൊന്നും പോര. നല്ല ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കുക. ഒരു കയ്യിൽ വേദഗ്രന്ഥവും മറുകയ്യിൽ ആയുധവുമായി വേണം ഇവരെ കൊല്ലാൻ’, ഹരി സിങ് വീഡിയോയില്‍ പറയുന്നു. ‘എനിക്ക് 83 വയസായി. ഞാൻ 80 പേരെ കൊന്നിട്ടുണ്ട്. ഇനിയും കൊല്ലും. സെഞ്ചുറി തികയ്ക്കാതെ ഞാൻ പോകില്ല, ’ ഹരി സിങ് വീഡിയോയില്‍ വാചാലനാവുകയാണ്. ഹിന്ദു മതത്തെയും പശുവിനെയും അപകീർത്തിപ്പെടുത്തുന്നവരെ കൊലപ്പെടുത്തണമെന്നും ഹരി സിങ് പറയുന്നുണ്ട്. രാജ്യത്ത് കോടതികള്‍ പൈസക്കാരുടെ കയ്യിലാണെന്നും സിങ് ആരോപിക്കുന്നു.

ഇന്ത്യയില്‍ ഭരണഘടനയ്ക്ക് സ്ഥാനമില്ലെന്നും അതിനെക്കാൾ ഭേദം ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കുകയാണെന്നും ചടങ്ങില്‍ പങ്കെടുത്ത ഹരിയാന ബിജെപി മീഡിയ കോഓർഡിനേറ്ററും കർണി സേന നേതാവുമായ സുരജ് പാൽ അമു പറയുന്ന വീഡിയോയും പ്രചാരത്തിലുണ്ട്.

 

Eng­lish Sam­mury: Hin­dut­va leader Hari Singh says, I killed 80 peo­ple in 83 years; You must also kill the Mus­lim and Chris­t­ian sects

Exit mobile version