Site iconSite icon Janayugom Online

സജി ചെറിയാൻറെ ആവശ്യം ഫലം കണ്ടു; ചെല്ലാനം നിവാസികളുടെ കണ്ണീരൊപ്പി കിഫ്ബി

മഴക്കാലം ചെല്ലാനം നിവാസികൾക്ക് എന്നും ഒരു പേടി സ്വപ്നമായിരുന്നു. മഴ എത്തുന്നതോടെ ഉയർന്ന തിരമാലകളുണ്ടാകുകയും കടലോരത്ത് താമസിച്ച് വന്നിരുന്ന ചെല്ലാനം നിവാസികൾക്ക് വീടുകളിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയുമായിരുന്നു. അതോടൊപ്പം തന്നെ അവരുടെ ഉപജീവന മാർഗവും തടസപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ വർഷം മുതൽ മഴക്കാലത്ത് സ്വന്തം വീടുകളിൽ സമാധാനത്തോടെ ഉറങ്ങാൻ ചെല്ലാനംകാർക്ക് കഴിയുന്നുണ്ട്. ടെട്രാപോഡ് കടൽഭിത്തി നിർമ്മിച്ചതോടെ ഇവിടുത്തുകാരുടെ ദുരിത ജീവതത്തിന് അറുതി വന്നിരിക്കുകയാണ്. ഇത് വേലിയേറ്റത്തിനെ തടയുന്നതിനാൽ വെള്ളം വീടുകളിലേക്ക് കയറുമെന്ന ഭീതി വേണ്ട.

സംസ്ഥാന സർക്കാരിൻറെ പുതുവത്സര സമ്മാനമെന്നോളം കഴിഞ്ഞ ഡിസംബർ 31നാണ് ചെല്ലാനം മത്സ്യബന്ധന തുറമുഖം മുതൽ പുത്തൻതോട് ബീച്ച് വരെ 7.36 കിലോമീറ്റർ വരെ നീളുന്ന കടൽഭിത്തിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. 2021ൽ ആരംഭിച്ച കടൽഭിത്തിയുടെ നിർമ്മാണത്തിനായി 344.2 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പദ്ധതി നടപ്പിലാക്കിയത്.

ചെല്ലാനം തീരദേശ പഞ്ചായത്തിനെ ദത്തെടുക്കണമെന്ന് കേരള ഫിഷറീസ് ആൻഡ് സമുദ്ര പഠന സർവകലാശാലയോട് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. കൂടാതെ ഇവിടുത്തെ ആളുകളുടെ ദുരിതത്തിന് അറുതി വരുത്താൻ സർക്കാർ ഒരു പദ്ധതി നടപ്പിലാക്കുമെന്ന അദ്ദേഹത്തിൻറെ പ്രഖ്യാപനവും ടെട്രാപോഡ് പദ്ധതിക്ക് കരുത്തേക്കാൻ സഹായകമായി.

Exit mobile version