Site iconSite icon Janayugom Online

ഷംസു സൈബയെ അറസ്റ്റ് ചെയ്ത സംഭവം; രൂക്ഷ വിമർശനവുമായി കോടതി

അഭിലാഷം സിനിമയുടെ അണിയറ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ രൂക്ഷ വിമർശനവുമായി കോടതി. മറ്റു കേസുകളിൽ ഇല്ലാത്ത അമിത താൽപര്യം എന്തുകൊണ്ടാണെന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് എസ്എച്ച്ഓയോട് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ചോദിച്ചു. സംവിധായകൻ ഷംസു സൈബയെ ഫ്ലാറ്റിന്റെ വാതിൽ തല്ലിപ്പൊളിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തതിന്റെ ദൃശ്യങ്ങൾ ജാമ്യ അപേക്ഷ പരിഗണിക്കവേ കോടതിയിൽ സമർപ്പിച്ചത്. ദൃശ്യം പരിശോധിച്ച കോടതി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറോട് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതിലും വലിയ ക്രിമിനൽ കേസുകളിൽ കാണിക്കാത്ത ജാഗ്രതയും അതിവേഗവും എന്തിനാണ് എന്നായിരുന്നു കോടതിയുടെ ചോദ്യം.

നിയമം ലംഘിച്ചുള്ള ഇത്തരം കാര്യങ്ങളിൽ കർശനമായി നടപടി സ്വീകരിക്കുമെന്നും കോടതി താക്കീത് നൽകിയിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട മറ്റ് അണിയറ പ്രവർത്തകരുടെ ജാമ്യഹർജിയിൽ വിധി പറയുന്നത് വരെ അറസ്റ്റ് തടഞ്ഞ് ഉത്തരവിറക്കിയിരുന്നു. അമിത പ്രാധാന്യത്തോടെ കേസ് പരിഗണിച്ചതിന് പിന്നിൽ രാഷ്ട്രീയ താൽപര്യങ്ങൾ കൂടിയുണ്ടെന്ന് ആരോപണം. പരാതിക്കാരുടെ രാഷ്ട്രീയ ബന്ധവും അത് തെളിയിക്കുന്ന ചിത്രങ്ങളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ഒരു വർഷം മുമ്പ് റിലീസ് ചെയ്ത അഭിലാഷം ചിത്രത്തിന്റെ പ്രതിഫലം അടക്കം കുടിശികയായി നിൽക്കുമ്പോഴാണ് സാമ്പത്തിക ആരോപണങ്ങൾ ഉന്നയിച്ച് നിർമ്മാതാക്കൾ പരാതി നൽകിയതെന്ന് സംവിധായകൻ പറയുന്നു. അതേസമയം നിയമപരമായ നടപടികൾ തുടരുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.

Exit mobile version