Site icon Janayugom Online

സുഡാനില്‍ കുടുങ്ങിക്കിടക്കുന്നവരില്‍ മലയാളികളും; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കത്തയച്ചു. വലിയൊരു വിഭാഗം മലയാളികള്‍ സുഡാനില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ അധികവും ആരോഗ്യ വിദഗ്ധരാണ്. മറ്റ് വിദഗ്ധ തൊഴിലാളികളും മലയാളികളായി സുഡാനിലുണ്ട്. ഇതിനകം തന്നെ അനവധി ഫോണ്‍ കോളുകളും നിവേദനങ്ങളുമാണ് സുഡാനില്‍ നിന്ന് കേരള സര്‍ക്കാരിന് ലഭിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

അടിസ്ഥാന സൗകര്യം പോലും ലഭിക്കാത്ത സാഹചര്യമാണ് അവിടെ ഉള്ളതെന്ന് മലയാളികള്‍ പറയുന്നുണ്ട്. സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതുമുതല്‍ വൈദ്യുതിയും കുടിവെള്ളവും ഭക്ഷണവും മരുന്നും ലഭിക്കുന്നില്ല. പ്രാഥമിക ഘട്ടത്തില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സുഡാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടത്തിയ ശ്രമങ്ങള്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. എന്നാല്‍ ഇന്ത്യ അടിയന്തിരമായി കണ്‍ട്രോള്‍ റൂം ആരംഭിക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

എന്നാല്‍ വ്യോമാക്രമണത്തില്‍ ഖാര്‍ത്തൂം വിമാനത്താവളത്തിന് സാരമായ കേടുപാടുകളുണ്ടായതിനാല്‍, തലസ്ഥാനനഗരം വഴി സ്വദേശത്തേക്ക് കൊണ്ടുപോരാനാവുന്നില്ലെന്ന് മലയാളികളുടെ ബന്ധുക്കള്‍ പറയുന്നതായും മുഖ്യമന്ത്രി മോഡിക്ക് അയച്ച കത്തില്‍ വിവരിച്ചു. സുഡാനിലെ വിദൂര പ്രദേശങ്ങളില്‍ നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ നാട്ടിലെത്തിക്കണം. ഇതിനായി സൗകര്യമുണ്ടാകണം. സുഡാനിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്ക്കും അവരെ വേഗത്തില്‍ നാടുകളിലെത്തിക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലും മാര്‍ഗനിര്‍ദ്ദേശവും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

അതിനിടെ കണ്ണൂര്‍ സ്വദേശി സുഡാനിലെ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടതായി വാര്‍ത്തകളുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നേയുള്ളു.

 

Eng­lish Sam­mury: cm pinarayi vijayan a let­ter send to pm naren­dra modi, indi­a’s sudan mission

 

Exit mobile version