Site icon Janayugom Online

‘സുലേഖ യെനെപോയ’ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജിയുടെ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം മംഗലാപുരത്ത്

ടാറ്റ ട്രസ്റ്റിന്റെ പിന്തുണയോടെ പതിറ്റാണ്ടുകളായി ക്യാന്‍സര്‍ ചികിത്സാ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ‘സുലേഖ യെനെപോയ’ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജിയുടെ അത്യാധുനിക ക്യാന്‍സര്‍ ചികിത്സ കേന്ദ്രം മംഗലാപുരത്തെ ഡറലിക്കട്ടെയില്‍ ജൂണ്‍ 11ന് ഉദ്ഘാടനം ചെയ്യും. താങ്ങാവുന്ന ചികിത്സാ ചെലവില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ നല്‍കിവരുന്ന യെനെപോയ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സംരംഭമാണ് സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജി. വടക്കന്‍ കേരളത്തിലെ രോഗികള്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. സുലേഖ യെനെപോയ ക്യാന്‍സര്‍ ചികിത്സ കേന്ദ്രം ആരംഭിക്കുന്നതോടെ വടക്കന്‍ കേരളത്തിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ താങ്ങാവുന്ന ചെലവില്‍ ചികിത്സ ലഭ്യമാകുമെന്ന് യെനെപോയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. വിജയകുമാര്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുലേഖ യെനെപോയ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഓങ്കോളജിയുടെ അത്യാധുനിക ക്യാന്‍സര്‍ ചികിത്സ കേന്ദ്രം ശനിയാഴ്ച വൈകിട്ട് 3 മണിക്ക് കര്‍ണാടക ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ. സുധാകര്‍ ഉദ്ഘാടനം ചെയ്യും.
ടാറ്റ ട്രസ്റ്റ്‌സ് മുംബൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്‍. ശ്രീനാഥ് ചികിത്സ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്യും. രാജ്യാന്തര പരിശീലനം ലഭിച്ച ഓങ്കോളജിസ്റ്റുകളുടെ സേവനം ഇവിടെ ലഭ്യമാകും. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന ചികിത്സ ചെലവ് മാത്രമേ ഈടാക്കൂ. പ്രധാനമന്ത്രിയുടെ ചികിത്സ പദ്ധതിയടക്കമുള്ള വിവിധ ചികിത്സ പദ്ധതികളുടെ സഹായത്തോയ്ഡ് പ്രവര്‍ത്തിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് അമിത ഭാരമില്ലാതെ വിദഗ്ദ്ധ ചികിത്സ ഇവിടെ ലഭിക്കും. ടാറ്റ ട്രസ്റ്റ്‌സിന്റെ സഹായത്തോടെയാണ് സര്‍വകലാശാല ക്യാമ്പസിലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സമഗ്ര ക്യാന്‍സര്‍ പരിരക്ഷാ കേന്ദ്രം ആരംഭിക്കുന്നത്. ആറ് നിലകളുള്ള കെട്ടിടത്തില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. രണ്ട് റേഡിയോ തെറാപ്പി ബങ്കറുകളും ഒരു ബ്രെഷി തെറാപ്പി ബാങ്കറും ഇതിലുണ്ട്. കൂടുതല്‍ സൂക്ഷ്മത ഉറപ്പാക്കുന്നതിനായി അത്യാധുനിക ട്രൂ ബീം റേഡിയോതെറാപ്പി മെഷീന്‍, പ്രത്യേകം ന്യൂക്ലിയര്‍ മെഡിസിന്‍ സൗകര്യം, പി ഇ ടി സി.ടി സ്‌കാനര്‍ തുടങ്ങിയ സൗകര്യങ്ങളും ക്യാന്‍സര്‍ സെന്ററിലുണ്ടാകും. കീമോതെറാപ്പിക്കായി മാത്രം പത്ത് ബെഡുകളുള്ള ഡേ കെയര്‍ സൗകര്യവും ഇവിടെയുണ്ട്.
സര്‍വകലാശാലയ്ക്ക് കീഴിലുള്ള യെനെപോയ മെഡിക്കല്‍ കോളേജില്‍ 2016 ജനുവരിയിലാണ് 1100 ബെഡുകളുള്ള ആശുപത്രിയുടെ ഭാഗമായി 120 ബെഡുകളോട് കൂടിയ ക്യാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കമ്മ്യൂണിറ്റി ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, ഓങ്കോ പാത്തോളജി, പാലിയേറ്റിവ് കെയര്‍ വിഭാഗങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ആവശ്യമുള്ള രോഗികള്‍ക്കായി റോബോട്ടിക് സര്‍ജറിയും ഇവിടെ ലഭ്യമാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നവരില്‍ 90 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരാണ്. 2018 മുതല്‍ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് സൗകര്യവും ഇവിടെ ലഭ്യമാണ്. റോട്ടറി ഇന്റര്‍നാഷണല്‍, റോട്ടറി ക്ലബ് ഓഫ് മാഗ്ലൂര്‍ എന്നിവരുടെ സഹകരണത്തോടെ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ നേരത്തെ കണ്ടുപിടിക്കുന്നതിനായി മൊബൈല്‍ വെല്‍നസ് ക്ലിനിക്കും സര്‍വകലാശാല നടത്തിവരുന്നു. യെനെപോയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.എം. വിജയകുമാര്‍, ഡോ. ജലാലുദ്ധീന്‍ അക്ബര്‍, ഡോ. റോഹന്‍ ഷെട്ടി, അരുണ്‍ എസ് നാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: ‘Sulekha Yenepoya’ Can­cer Treat­ment Cen­ter at the Insti­tute of Oncol­o­gy, Mangalore

You may like this video also

Exit mobile version