Site icon Janayugom Online

ഒത്തുതീര്‍പ്പിന് ‘വിജയ് പിള്ള’യുടെ വിളി വന്നുവെന്ന് സ്വപ്ന

30 കോടി വാഗ്ദാനം ചെയ്തു

രേഖകള്‍ കൈമാറണമെന്നും നാടുവിടണമെന്നും ആവശ്യപ്പെട്ടു

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന പുതിയ ആരോപണവുമായി കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്ക് ലൈവ്. ‘വിജയ് പിള്ള’ എന്നയാളാണ് വാഗ്ദാനവുമായി വന്നതെന്നും സ്വപ്‌ന പറയുന്നു. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരെ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യുകെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്നുമായിരുന്ന വാഗ്ദാനം. തല്‍ക്കാലം ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ മാറിയാലും മതി. അവിടെ എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്നും വാഗ്ദാനം ചെയ്തു.

മുഖ്യമന്ത്രി, ഭാര്യ, മകള്‍ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ‘വിജയ് പിള്ള’ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്ക് തയ്യാറായില്ലെങ്കില്‍ തന്നെ തീര്‍ത്തുകളയുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വിജയ് പിള്ളയോട് പറഞ്ഞെന്നും സ്വപ്ന ആരോപിക്കുന്നു.

എന്നാല്‍ ആരാണ് വിജയ് പിള്ള ആരാണെന്നോ, അയാളുമായി സ്വപ്നയുടെ ബന്ധമെന്തെന്നോ മുമ്പ് ബന്ധപ്പെട്ടിരുന്നോ എന്നൊന്നും ലൈവില്‍ വിശദീകരിച്ചിട്ടില്ല. ഇയാളുടെ ചിത്രം അടക്കമുള്ള തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഉടനെ കൈമാറുമെന്നാണ് പറഞ്ഞത്. അതിനിടെ ‘ഇഡി‘യുടെ അന്വേഷണത്തില്‍ സത്യം പുറത്ത് വരുമെന്ന് വിശ്വസിക്കുന്നതായും സ്വപ്‌ന പറയുന്നുണ്ട്. 15.50 മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു സ്വപ്നയുടെ ഫേസ്ബുക്ക് ലൈവ്.

പിന്നീട് വിജയ് പിള്ളയുടേത് എന്ന് പരിചയപ്പെടുത്തി ഒരു യുവാവിന്റെ ചിത്രം സ്വപ്ന പുറത്തുവിടുകയും ചെയ്തു.

സ്വപ്നയുടെ ലൈവ് തീര്‍ന്നയുടന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കേസെടുക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം. നേരത്തെയും സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളും നിമിഷങ്ങള്‍ക്കകമുള്ള ബിജെപി നേതാക്കളുടെ ഇടപെടലുകളും സംശകരമായിരുന്നു. ബിജെപി-ആര്‍എസ്എസ് അനുകൂല സ്ഥാപനത്തില്‍ ജോലി നല്‍കി സ്വപ്നയെ സംരക്ഷിച്ചിരുന്നതും വിവാദമായിരുന്നു.

 

Eng­lish Sam­mury: Swap­na Suresh’s new alle­ga­tions in gold smug­gling case

Exit mobile version