സിനിമയെക്കുറിച്ച് ആശങ്കയുള്ള ജനങ്ങളുണ്ടെന്നും കേരള സ്റ്റോറി സിനിമയുടെ രണ്ടാം ഭാഗം കാണുമെന്നും ഹൈക്കോടതി. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ചിത്രം കണ്ട് വിലയിരുത്തുമെന്ന കാര്യം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കിയത്. സിനിമയുടെ ടീസറും ട്രെയിലറും നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. സിനിമയുടെ ടീസർ നീക്കം ചെയ്യാമെന്ന് സൺഷൈൻ പിക്ചേഴ്സ് അറിയിച്ചു. നാളെ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തന്നെയാകും സിനിമ കാണുക. കൊച്ചിയില്‍ സിനിമയുടെ പ്രദര്‍ശനം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് 1.45ന് നിര്‍മ്മാതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ലവ് ജിഹാദിന്റെ ഇരകള്‍ എന്ന പേരില്‍ ഒരുകൂട്ടം യുവതികളെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കേരള സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നതാണ് സിനിമയെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേരളം മതേതരത്വത്തിൽ ഉറച്ചുനിൽക്കുന്ന സംസ്ഥാനമാണെന്ന് കോടതി വ്യക്തമാക്കി. മതസൗഹാർദം പുലരുന്ന നാടാണ് കേരളം. കേരളത്തിൽ എല്ലായിടത്തും ടീസറിൽ കാണുന്നതു പോലെയാണെന്ന് പ്രചരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുന്ന കാര്യമാണെന്നും കോടതി വ്യക്തമാക്കി.
ടീസറും ട്രെയിലറും പിൻവലിക്കണം; കേരള സ്റ്റോറി 2 കാണാൻ ഹൈക്കോടതി

