Site icon Janayugom Online

വാക്സിൻ ഡോസുകളിൽ ഇളവ് തേടി കിറ്റക്സ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി

കോവിഷീൽഡ്‌ വാക്സിൻ ഡോസുകളുടെ ഇടവേളയിൽ ഇളവ് തേടി കിറ്റക്സ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. സർക്കാരിന്റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, ആവശ്യം സർക്കാരിന് മുന്നിൽ കിറ്റക്സിന് ഉന്നയിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു. പണമടച്ച് കോവിഷീൽഡ്‌ വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാല് ആഴ്ചയ്ക്ക് ശേഷം സ്വീകരിക്കാൻ അനുവദിക്കണമെന്നായിരുന്നു കിറ്റക്സിന്റെ ആവശ്യം. പതിനായിരത്തിലധികം ജീവനക്കാരാണ് തങ്ങളുടെ ഫാക്ടറിയിൽ ജോലിചെയ്യുന്നതെന്ന് കിറ്റക്സിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയിൽ ചൂണ്ടിക്കാട്ടി. വിദേശത്ത് ജോലിക്ക് പോകുന്നവർക്ക് വാക്സിൻ ഡോസുകളുടെ ഇടവേളകളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതേ ഇളവ് തങ്ങൾക്കും ലഭിക്കണമെന്നായിരുന്നു കിറ്റക്സിന്റെ ആവശ്യം.

കേരളത്തിലെ പ്രത്യേക സ്ഥിതി കോടതി കണക്കിലെടുക്കണം. പ്രതിദിനം 20,000 ത്തിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ടിപിആർ 30 ശതമാനത്തിൽ അധികമാണ്. അതിനാൽ കിറ്റക്സിലെ ജീവനക്കാരെ സംരക്ഷിക്കാൻ വാക്സിനേഷൻ ഇടവേള കുറയ്ക്കണം എന്നും ഹാരിസ് ബീരാൻ വാദിച്ചു. ആദ്യ ഡോസ് സ്വീകരിച്ച് ആറ്- എട്ട് ആഴ്ചക്ക് ഇടയില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കുമ്പോഴാണ് വാക്സിൻ ഏറ്റവും ഫലപ്രദം എന്ന് ഐസിഎംആർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പണം അടച്ച് കോവിഷീൽഡ്‌ വാക്സിൻ എടുക്കുന്നവർക്ക് രണ്ടാം ഡോസ് നാല് ആഴ്ച കഴിഞ്ഞ് എടുക്കാൻ കഴിയുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റംവരുത്താൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. കിറ്റക്സിന്റെ ഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്.

എന്നാൽ കോവിഡ് വാക്സിനേഷൻ സർക്കാരിന്റെ നയപരമായ വിഷയമാണെന്നും ഇതിൽ ഇടപെട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടി തെറ്റാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. രാജ്യത്ത് വാക്സിൻ അധികമായില്ലെന്ന് ബെഞ്ചിൽ അംഗമായ ജസ്റ്റിസ് സൂര്യകാന്ത് അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ എപ്പോൾ വാക്സിനേഷൻ സംബന്ധിച്ച നയപരമായ തീരുമാനങ്ങൾ സർക്കാരാണ് എടുക്കേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.

eng­lish summary;The Supreme Court has reject­ed a peti­tion filed by Kitex seek­ing relief from vac­cine doses

you may also like this video ;

Exit mobile version