എറണാകുളം മൂഴിക്കുളത്ത് മൂന്ന് വയസുകാരിയായ കല്യാണിയെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കല്യാണിയെ സന്ധ്യ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. കുറുമശേരിയിലേക്ക് പോകുന്നതിനിടെ കുഞ്ഞുമായി അരമണിക്കൂറിലേറെ സന്ധ്യ ആലുവ മണപ്പുറത്ത് ചെലവിട്ടെന്ന് ദൃസാക്ഷികൾ പൊലീസിന് മൊഴി നൽകിയെന്നാണ് സൂചന.
സന്ധ്യയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. കുട്ടിയുടെ അച്ഛൻ സുഭാഷിന്റെ മൊഴി ഉടൻ എടുക്കും. സന്ധ്യ നേരത്തെയും കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് ഭര്‍ത്താവ് സുഭാഷിന്റെ ആരോപണം. സന്ധ്യക്ക് മാനസിക പ്രയാസങ്ങളുണ്ടെന്ന് സന്ധ്യയുടെ കുടുംബം പറയുന്നത്. എന്നാല്‍ ഭാര്യക്ക് യാതൊരു മാനസിക പ്രയാസവുമില്ലെന്നാണ് ഭർത്താവ് സുഭാഷിന്റെ പക്ഷം. സന്ധ്യയെ ആലുവ കോടതി ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

