Site iconSite icon Janayugom Online

തൊഴിലില്ലായ്മ പെരുകുന്നു; മനം മടുത്ത് യുവലക്ഷങ്ങള്‍

രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നു. 2.8 കോടി അഭ്യസ്ത വിദ്യരാണ് തൊഴിലിനായി പരക്കം പായുന്നത്. പുതിയ തൊഴിവസരങ്ങള്‍ നിലച്ചതോടെ 10 കോടി പേര്‍, കൂടുതലും സ്ത്രീകള്‍ മനം മടുത്ത് തൊഴില്‍ അന്വേഷണം നിര്‍ത്തി. ദി വയര്‍ കേന്ദ്ര സര്‍ക്കാര്‍ രേഖകളെ ആസ്പദമാക്കി നടത്തിയ പഠനത്തിലാണ് മോഡി ഭരണത്തില്‍ യുവജനങ്ങള്‍ തൊഴിലില്ലായ്മ കാരണം നട്ടം തിരിയുന്നതായി ചൂണ്ടിക്കാട്ടുന്നത്. ജോലിയും തൊഴിലും തമ്മിലുള്ള അന്താരാഷ്ട്ര വിലയിരുത്തല്‍ അനുസരിച്ച് പ്രതിഫലമില്ലാതെയുള്ള കടുംബ തൊഴിലുകളെ ജോലിയുടെ പട്ടികയിലാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഒ) ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെ തൊഴിലിന്റെ പട്ടികയിലാണ് പരിഗണിക്കുന്നത്. ജനസംഖ്യ ആനുപാതികമായ തരത്തില്‍ രാജ്യത്ത് പുതിയ തൊഴില്‍ അവസരം സൃഷ്ടിക്കപ്പെടുന്നില്ല. തൊഴിലാളികളില്‍ പകുതിയിലധികം പേരും സ്വയം തൊഴില്‍ ചെയ്യുന്നവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ ഗുണനിലവാരവും മറ്റൊരു വെല്ലുവിളിയാണ്. മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ 20 ശതമാനത്തില്‍ താഴെയാണ് ഈ മേഖല സംഭാവന ചെയ്യുന്നതെങ്കിലും, 46 ശതമാനം തൊഴിലാളികളും ഇപ്പോഴും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നതെന്ന് ഔദ്യോഗിക ഡാറ്റയുടെ വിശകലനം കാണിക്കുന്നു. 

1980-കളിൽ ആരംഭിച്ച് 2040-ഓടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജനസംഖ്യാപരമായ ലാഭം പ്രയോജനപ്പെടുത്താൻ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ജോലി ചെയ്യുന്ന പ്രായത്തിലുള്ള ജനസംഖ്യയുടെ (15 മുതൽ 64 വയസ്സ് വരെ) വിഹിതം ആശ്രിത ജനസംഖ്യയേക്കാൾ (15 വയസ്സിന് താഴെയും 64 വയസ്സിനു മുകളിലും) കൂടുതലാകുമ്പോൾ ത്വരിതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്ക്കുള്ള സാധ്യതയെയാണ് ജനസംഖ്യാ ലാഭമായി വിശേഷിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൂലര്‍ത്തുന്ന നിസംഗതയാണ് തൊഴിലില്ലായ്മ രൂക്ഷമാകാന്‍ ഇടവരുത്തുന്നത്. ജനസംഖ്യാ നിരക്കും സാമ്പത്തിക വളര്‍ച്ചാ നിരക്കും തമ്മിലുള്ള അഭേദ്യമായ ബന്ധം തിരിച്ചറിയാതെ പോകുന്നത് ജിഡിപി വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും. 2003 മുതല്‍ 2015 വരെ ജനസംഖ്യ അടിസ്ഥാനത്തില്‍ രാജ്യം 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചിരുന്നു. ജനസംഖ്യ ലാഭവിഹിതമായിരുന്നു സാമ്പത്തിക വളര്‍ച്ചയുടെ പ്രധാനഘടകം. എന്നാല്‍ 2014 മുതല്‍ 2024 വരെ വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം 5.98 ലേക്ക് കൂപ്പുകുത്തി.

2020 മുതല്‍ 2030 വരെ രാജ്യം 6.7 ശതമാനം ജിഡിപി വളര്‍ച്ച നിരക്ക് മാത്രമേ കൈവരിക്കു എന്നാണ് അന്താരാഷ്ട്ര ഏജന്‍സികള്‍ പ്രവചിക്കുന്നത്.
അടുത്ത ദശകത്തില്‍ ആവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ പാടുപെടുമെന്ന് നേരത്തെ സിറ്റി ഗ്രൂപ്പ് ഇന്‍കോര്‍പ്പറേഷന്‍ പഠനം പുറത്തുവിട്ടിരുന്നു. തൊഴില്‍ വിപണിയിലേക്ക് പുതിയതായി പ്രവേശിക്കുന്നവരുടെ എണ്ണം ഉള്‍ക്കൊള്ളാന്‍ അടുത്ത ദശകത്തില്‍ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 12 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. അതേസമയം ഏഴു ശതമാനം വളര്‍ച്ചാ നിരക്കിന്റെ അടിസ്ഥാനത്തില്‍, ഇന്ത്യയ്ക്ക് പ്രതിവര്‍ഷം ഒരു കോടിയില്‍ താഴെ തൊഴിലവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കാനാകൂ. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തിന് തൊഴില്‍ വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ യോജിച്ച നടപടികള്‍ ആവശ്യമാണെന്നും പഠനങ്ങള്‍ വിലയിരുത്തുന്നു.

Exit mobile version