Site icon Janayugom Online

ഇടുക്കി അണക്കെട്ടിൽ ജലശേഖരം 29 ശതമാനം മാത്രം

വൈദ്യുതോല്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ടിൽ ജലശേഖരം 29 ശതമാനം മാത്രം. 2328.5 അടിയാണ് ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ ‍ഡാമിന്റെ വൃഷ്ടി പ്രദേശത്ത് 4.3 മില്ലി മീറ്റർ മഴ ലഭിച്ചു. മഴയും നീരൊഴുക്കും ശക്തമല്ലാത്തതിനാലും പകൽ ചൂട് വർധിച്ച് നിൽക്കുന്നതിനാലും ജലനിരപ്പ് താഴുകയാണ്.


ഇതുകൂടി വായിക്കാം : കുട്ടനാട് കൊടും വരൾച്ചയുടെ പിടിയിൽ


ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് വൈദ്യുതോല്പാദനം പ്രതിദിനം 4.6551 ദശലക്ഷം യൂണിറ്റായി നിയന്ത്രിച്ചിരിക്കുകയാണ്.സംസ്ഥാനത്തെ ആഭ്യന്തര വൈദ്യുതോല്പാദനത്തിൽ ഭൂരിഭാഗവും ഇടുക്കി പദ്ധതിയിൽ നിന്നുമായിരുന്നു. എന്നാൽ സംസ്ഥാനത്ത് മഴയുടെ ലഭ്യതയിൽ ഇടുക്കിയിൽ ഇത്തവണ 62 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ഇതോടെ 17 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിപ്പിച്ചിരുന്ന മൂലമറ്റം പവർ ഹൗസിൽ ഉത്പാദനം കുത്തനെ വെട്ടികുറയ്ക്കുകയായിരുന്നു.


ഇതുകൂടി വായിക്കാം: ഇനി പ്രതീക്ഷ തുലാവർഷം മാത്രം; സംസ്ഥാനം കടുത്ത വരൾച്ചയിലേക്ക്


ഇടുക്കിയിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നുണ്ടെങ്കിലും വലിയ തോതിൽ മഴ ലഭിച്ചാല്‍ മാത്രമെ പ്രതിസന്ധിക്ക് ഒരു പരിധിവരെ അയവ് വരൂ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയിലെ ഏറ്റവും കുറഞ്ഞ ജലശേഖരമാണ് സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. 35 ശതമാനം ജലമാണ് സംസ്ഥാനത്തെ ജലാശയങ്ങളിലാകെ അവശേഷിക്കുന്നത്.


ഇതുകൂടി വായിക്കാം: അണക്കെട്ടുകളില്‍ ജലനിരപ്പ് കുറഞ്ഞു; കൃഷിയും കുടിവെള്ളവും പ്രതിസന്ധിയില്‍


1450. 217 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള ജലമാണ് ഇത്. മുൻ വർഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തെ ജലാശയങ്ങളിൽ 1990. 496 ദശലക്ഷം യൂണിറ്റിന്റെ കുറവുണ്ട്. അതേസമയം ഈ മാസം നല്ല രീതിയിൽ മഴ ലഭിച്ചാൽ നിലവിലെ വൈദ്യുതി പ്രതിസന്ധിയെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി അ­ധികൃതർ. സംസ്ഥാനത്ത് ആഭ്യ­ന്തര വൈദ്യുതോല്പാദനം നിർത്തിക്കൊണ്ട് കേന്ദ്ര പൂളിൽ നിന്ന് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുള്ളതായി കെഎസ്ഇബി ഉന്നതതല ഉദ്യോഗസ്ഥർ അറിയിച്ചു.

നിലവിൽ സംസ്ഥാനത്ത് പ്രതിദിന വൈദ്യുതപയോഗം 83.4269 ദശലക്ഷം യൂണിറ്റാണ്. പുറമെ നിന്ന് പ്രതിദിനം ശരാശരി 65.301 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ എത്തിക്കേണ്ടതായി വരുന്നുണ്ട്. സംസ്ഥാനത്ത് ലോഡ് ഷെഡി­േേേങിനുള്ള സാധ്യത നിലവിലില്ലെന്നും പുറമെ നിന്ന് വൈദ്യുതി തടസമില്ലാതെ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും അധികൃതർ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് വൈദ്യുതോപഭോഗം നിയന്ത്രിക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ ഉപഭോക്താക്കൾക്ക് നൽകിക്കൊണ്ട് ഉപയോഗം പരമാവധി കുറച്ച് നിർത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്. വൈകീട്ട് ആറ് മണി മുതൽ രാത്രി 11 വരെയുള്ള പീക്ക് അവറിൽ ഉപയോഗം കുറച്ച് നിർത്താനാണ് കെഎസ്ഇബിയുടെ നിർദേശം.

Eng­lish Sam­mury: Water stor­age in Iduk­ki dam is 29 percent

Exit mobile version