രാജ്യത്തെ മുസ്ലിം സമുദായത്തിന്റെ മൗലികാവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ സുപ്രീം കോടതിയിൽ ഹർജി നൽകി. ജനങ്ങളുടെ എതിർപ്പും ജെപിസി അംഗങ്ങളും മറ്റ് കക്ഷികളും ഉന്നയിച്ച എതിർപ്പുകളും വേണ്ടത്ര പരിഗണിക്കാതെയാണ് ബിൽ കേന്ദ്ര സർക്കാർ പാസാക്കിയത്. സിപിഐയുടെ പാർലമെന്റ് അംഗങ്ങൾ ഉന്നയിച്ച കാര്യങ്ങളും പരിഗണിച്ചില്ല.
വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തെ സിപിഐയും പിന്തുണച്ചിരുന്നു. ഈ നിയമം ഉടൻ നടപ്പാക്കുകയാണെങ്കിൽ, തമിഴ്‌നാട്ടിലെ ഏകദേശം അമ്പത് ലക്ഷത്തോളം വരുന്ന മുസ്ലിം ജനവിഭാഗത്തെയും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ ഇരുപത് കോടിയോളം വരുന്ന മുസ്ലിം ജനവിഭാഗത്തെയും സാരമായി ബാധിക്കും. അതിനാൽ വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നും ഹർജിയിൽ പറയുന്നു.

