Site iconSite icon Janayugom Online

ഗൾഫ് ബാങ്കിൽ നിന്നും 700 കോടിയോളം വായ്പ്പയെടുത്ത് മുങ്ങി ;1425 മലയാളികൾ പ്രതികൾ

ഗൾഫ് ബാങ്കിൽ നിന്നും 700 കോടിയോളം വായ്പ്പയെടുത്ത് മുങ്ങിയ സംഭവത്തിൽ പ്രതികളായ 1425 മലയാളികൾക്കെതിരെ അന്വേഷണം.
കുവൈറ്റിലെ ഗൾഫ് ബാങ്ക് അധികൃതർ ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസിന് പരാതി നൽകി . സംഭവത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റ‍ർ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.
പ്രതികളിൽ 700 ഓളം പേർ നഴ്‌സുമാരാണ്. കേരളത്തിലേക്കും അമേരിക്കയിലേക്കും ഇംഗ്ലണ്ടിലേക്കും കാനഡയിലേക്കും വായ്പയെടുത്തവർ കടന്നുവെന്നാണ് സൂചന .2020–22 കാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നത്. 

കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്‌സുമാരായി ജോലി ചെയ്തിരുന്നവരുമാണ് തട്ടിപ്പിന് പിന്നിൽ. ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ക്രഡിറ്റ് സ്കോർ ഉയർത്തിയ ശേഷം പ്രതികൾ വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃത‍ർ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അധികൃതർ കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടത്.ആദ്യം ഡിജിപിയെയും പിന്നീട് എഡിജിപിയെയും ബാങ്ക് അധികൃതർ കണ്ടു. നവംബർ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നൽകി. പ്രതികളുടെ വിലാസമടക്കമാണ് പരാതി നൽകിയത്. ഇത് പ്രകാരം അന്വേഷണം നടത്തിയാണ് 10 പേർക്കെതിരെ കേസെടുത്തത്. കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പൗരന്മാർക്കെതിരെ കേസെടുക്കാൻ നിയമപരമായി സാധിക്കും. 

Exit mobile version