തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് പ്രതിരോധവുമായി ബന്ധപെട്ട് പ്ലാൻ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവർത്തനങ്ങൾക്ക് ചെലവായ തുക സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും സർക്കാരിന്റെ നല്ല പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കർമ്മ സമിതിയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും.
ഇതുംകൂടി വായിക്കു;കോവിഡ് കാലത്തും പഠനം മുടങ്ങാതിരുന്നത് അധ്യാപകരുടെ ആത്മാർത്ഥതയും കഠിനാധ്വാനവും മൂലം: മുഖ്യമന്ത്രി
പ്രളയത്തിൽ ഭാഗികമായി വീടുകൾ തകർന്നവർക്ക് ലൈഫ് മാനദണ്ഡപ്രകാരം അർഹതയുണ്ടെങ്കിൽ വീട് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരള കർമ്മ പദ്ധതി പ്രവർത്തനങ്ങളുടെ വിശദമായ മാർഗരേഖ സെപ്റ്റംബർ 25നകം വികസിപ്പിക്കണം. നവകേരളം കർമ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകൾ ജനപങ്കാളിത്തത്തോടെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞകാല നേട്ടങ്ങൾ നിലനിർത്തി പുതിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കണം. നദികൾ മലിനമാകുന്നതും മാലിന്യം കെട്ടികിടക്കുന്നതും പുരോഗമന സമൂഹത്തിന് യോജിച്ചതല്ല.
ഇതുംകൂടി വായിക്കു;കോവിഡ് ബാധിച്ച് മരിച്ചവരിൽ ഭൂരിപക്ഷവും വാക്‌സിൻ സ്വീകരിക്കാത്തവര്‍: മുഖ്യമന്ത്രി
സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്ന മനോഭാവത്തിന് ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളോടെ നല്ല മാറ്റം ഉണ്ടായെങ്കിലും പൂർണമായും ഇല്ലാതാക്കാനായിട്ടില്ല. പാവങ്ങൾക്ക് വേണ്ടിയുള്ള ലൈഫ് പദ്ധതി പൂർത്തിയാക്കും. പരമ ദരിദ്ര വിഭാഗത്തിനുള്ള ഭവനസമുച്ചയത്തിൽ കുട്ടികളുടെ പഠനം, പ്രീ-പ്രൈമറി സംവിധാനം, കിടപ്പിലായവർക്കുള്ള ചികിത്സാസൗകര്യം ഉൾപ്പെടെയുള്ള സമഗ്ര പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. വിവിധ വകുപ്പുകൾ ചെയ്യേണ്ട പ്രവർത്തനങ്ങൾ വകുപ്പ് തലത്തിൽ നിർവഹിക്കണം. നവകേരള കർമ്മ പദ്ധതി സെൽ അവ ഏകോപിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.യോഗത്തിൽ മന്ത്രിമാർ, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, ചീഫ് സെക്രട്ടറി, സെക്രട്ടറിമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, നവകേരളം കർമ്മ പദ്ധതി കോഓർഡിനേറ്റർ തുടങ്ങിയവർ സംബന്ധിച്ചു.
english summary;government will pay for the activities carried out with plan funds in covid defense
you may also like this video;