Site iconSite icon Janayugom Online

ഇന്ത്യയെ ബിജെപിരാജിൽ നിന്നും സ്വതന്ത്രമാക്കണം: ഡി രാജ

ഇന്ത്യയെ ബിജെപി രാജിൽ നിന്നും സ്വതന്ത്രമാക്കാൻ ഒറ്റക്കെട്ടായി പൊരുതണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. എൻ ഇ ബാലറാം — പി പി മുകുന്ദൻ അനുസ്മരണ സമ്മേളനം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് നേതാക്കളായ എൻ ഇ ബാലറാമിനെയും പി പി മുകുന്ദനെ കുറിച്ചും അവർ നാടിന് വേണ്ടി നടത്തിയ ധീര പോരാട്ടങ്ങള കുറിച്ചും ഓർക്കുമ്പോൾ നമ്മൾ ചിന്തിക്കേണ്ടത് രാജ്യത്തെ ഇന്നത്തെ സാഹചര്യത്തെ കുറിച്ചാണ്. രാജ്യം ഒന്നല്ല പല പ്രശ്നങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്. കുറേനാളുകളായി പാർലമെന്റ് സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്തെ നിരവധി പ്രശ്നങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യേണ്ട സമയത്താണ് ഇത് സംഭവിച്ചിരിക്കുന്നത്. മണിപ്പൂരിൽ നടക്കുന്ന കലാപമാണ് കാരണം.

മണിപ്പൂർ കത്തിക്കൊണ്ടിരിക്കുമ്പോഴും രണ്ട് സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവം പുറത്തുവന്നപ്പോഴാണ് പ്രധാനമന്ത്രി മോഡി സംസാരിച്ചത്. എന്തുകൊണ്ട് മോഡി എപ്പോഴും വീമ്പു പറയുന്ന ഡബിള്‍ എൻജിൻ സർക്കാരിന് മണിപ്പൂരിലെ പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ല. കാരണം സർക്കാർ അത് ആഗ്രഹിക്കുന്നില്ലെന്നതാണ്. രാജ പറഞ്ഞു. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബിജെപി അജണ്ടയാണ് അവർ നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെയാണ് മണിപ്പൂരിൽ രണ്ട് വിഭാഗങ്ങൾ തമ്മിലടിക്കുമ്പോൾ കണ്ണടയ്ക്കുന്നത്.

പാർലമെന്റ് സ്തംഭിച്ചാൽ ജനാധിപത്യം മരിച്ചുവെന്നാണ് പറയപ്പെടുന്നത്. ഭരണഘടനയെ കുറിച്ചും അത് സംരക്ഷിക്കപ്പെടെണ്ട പ്രാധാന്യത്തെക്കുറിച്ചും ഭരണഘടന ശില്പി ബി ആർ അംബേദ്ക്കർ വളരെ വ്യക്തമാക്കിയതാണ്. ഏത് കുട്ടികൾക്കും മനസിലാവുന്ന തരത്തിലാണ് അദ്ദേഹമത് പറഞ്ഞത്. പക്ഷെ മോഡിക്ക് മാത്രം ഇത് മനസിലാവുന്നില്ല.

അവർ യൂണിഫോം സിവിൽ കോഡ് നടപ്പിലാക്കാൻ നോക്കുന്നു. ലിംഗ നീതിയെ കുറിച്ചും സാമൂഹ്യ നീതിയെ കുറിച്ചും പറയുമ്പോൾ അത് കേൾക്കാൻ പോലും കൂട്ടാക്കുന്നില്ല. അവർ മനുസ്മൃതിയിൽ വിശ്വസിക്കുന്നു. നമ്മൾ കമ്മ്യൂണിസ്റ്റുകാരെ ജയിലിലടക്കാനും ദ്രോഹിക്കാനും കൊല്ലാനും സാധിക്കുമെങ്കിലും ഒരിക്കലും തോൽപ്പിക്കാനാവില്ല. 2024ൽ രാജ്യത്ത് നടക്കുന്നത് നിർണായക തെരഞ്ഞെടുപ്പാണ്. ഇന്ത്യയെ ബിജെപി ഭരണത്തിൽ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടാവേണ്ടത്.

ബിജെ പി ഭരണത്തിലേറിയത് മുതൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. പൊതു മേഖല സ്വകാര്യവത്കരിക്കപ്പെടുന്നു. രാജ്യത്തെ കൊള്ളയടിക്കാനുള്ള അവസരം കോർപ്പറേറ്റ് മുതലാളിമാർക്ക് നൽകി. ഇതിന്റെ ഫലമാണ് തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും രൂപത്തിൽ ജനങ്ങൾ അനുഭവി ക്കുന്നത്. നമ്മൾ കമ്മ്യൂണിസ്റ്റുകാർ ഇത് മനസിലാക്കി കഴിഞ്ഞെങ്കിലും ഇത് പൊതുജനങ്ങൾക്കും മനസിലാക്കി കൊടുക്കണം. ഇന്ത്യയെന്നത് അനേകം സംസ്ഥാനങ്ങളുടെ ഏകീകൃതമായ ഫെഡറൽ സംവിധാനമാണ്. എന്നാൽ ഇതൊക്കെ മോദി കുഴിച്ചുമൂടുകയും സംസ്ഥാനങ്ങളുടെ അധികാരം തട്ടിയെടുക്കുകയും ചെയ്യുന്നു. സംസ്ഥാന സർക്കാരുകളുടെ അധികാരങ്ങൾ എല്ലാം തന്റെ കൈകളിലാവണമെന്ന രീതിയാണ് മോദി സ്വീകരിക്കുന്നു.

ഡൽഹി ഭരിക്കുന്നത് കെജിരിവാളാണെങ്കിലും യഥാർത്ഥത്തിൽ അവിടെത്തെ പൊലീസുൾപ്പെടെയുള്ള എല്ലാം അമിത്ഷായുടെ കയ്യിലാണ്. ഗവർണമാർ രാജ്യത്തെ കശാപ്പ് ചെയ്യുന്നു. ഇങ്ങനെ രാജ്യം അതി സങ്കീർണമായ സാഹചര്യത്തിലൂടെ കടക്കുമ്പോൾ രാജ്യത്തെ രക്ഷിക്കാനും ബിജെപിയെ പരാജയപ്പെടുത്താനും എല്ലാവരും ഒറ്റക്കെട്ടായി പൊരുതണം ഇന്ത്യയെ ബി ജെ പി രാജിൽ നിന്നും സ്വതന്ത്രമാക്കാമെന്ന ഉറച്ച വിശ്വാസം നമ്മുക്കുണ്ട്. ആ വിശ്വാസം പകരുന്ന കരുത്തിലൂടെ മുന്നോട്ട് പോകണം. ഫാസിസ്റ്റ് ശക്തികള തുരത്തി സോഷ്യലിസം സ്ഥാപിക്കണമെന്നും ഡി രാജ പറഞ്ഞു. സി പി ഐ സംസ്ഥാന കൗൺസിലംഗവും എൻ ഇ ബാലറാം ട്രസ്റ്റ് ചെയർമാനുമായ സി എൻ ചന്ദ്രൻ അധ്യക്ഷനായി. ദേശീയ എക്സിക്യൂട്ടീവ് അംഗവും എൻഎഫ്ഐ ഡബ്ല്യു ജനറൽ സെക്രട്ടറിയുമായ ആനി രാജ, ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ പി സന്തോഷ് കുമാർ എം പി, മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.

Eng­lish Sam­mury: CPI Gen­er­al Sec­re­tary D Raja Says, India should be freed from BJP Raj

Exit mobile version