Site icon Janayugom Online

കനയ്യയുടേത് കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള വഞ്ചന: ഡി രാജ

D RAja

ന്യൂഡല്‍ഹി: ആരും പാര്‍ട്ടിക്ക് അതീതരല്ലെന്നും ആരു വന്നാലും പോയാലും പാര്‍ട്ടി മുന്നോട്ടുതന്നെയെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. കനയ്യകുമാര്‍ പാര്‍ട്ടിയെയും കമ്മ്യൂണിസ്റ്റ് പ്രത്യയശസ്ത്രത്തെയും വഞ്ചിക്കുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ തണലിലാണ് വിദ്യാര്‍ത്ഥി നേതാവായിരുന്ന കാലം മുതല്‍ കനയ്യകുമാര്‍ വളര്‍ന്നുവന്നതെന്നും അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും സ്വയം പുറത്താകുകയാണ് ചെയ്തതെന്നും രാജ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്നലെ ഉച്ചകഴിഞ്ഞാണ് വ്യക്തിപരമായ കാരണങ്ങളാല്‍ പാര്‍ട്ടി ചുമതലകളില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കനയ്യ കത്തു നല്‍കിയത്. രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ ക്രിയാത്മകമായും ശക്തമായും പ്രവര്‍ത്തിച്ച് മുന്നോട്ടു പോകാന്‍ സിപിഐക്കു കഴിയുമെന്നും കനയ്യയുടെ രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

 


ഇതുകൂടി വായിക്കൂ: ജനങ്ങള്‍ക്ക് നേതാവിന്റെ കരിയര്‍ ഒരു പ്രശ്നമേയല്ല


 

വ്യക്തിപരമായ നേട്ടങ്ങള്‍ക്കുവേണ്ടിയാണ് കനയ്യ സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തു പോയത്. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് അദ്ദേഹത്തിന് വിശ്വാസമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ സംവിധാനത്തിനുള്ളില്‍ നിന്നും വേണം എല്ലാവരും പ്രവര്‍ത്തിക്കാന്‍. നിസ്വാര്‍ത്ഥമായ സേവനവും ആത്മാര്‍പ്പണവുമാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും പാര്‍ട്ടിയുടെയും മുഖമുദ്ര. പാര്‍ട്ടിയാണ് കനയ്യയെ വളര്‍ത്തിയതും സംരക്ഷിച്ചതും നേതാവായി ഉയര്‍ത്തിക്കാട്ടിയതും. ബിജെപിയും ആര്‍എസ്എസും കനയ്യയെ വേട്ടയാടിയപ്പോള്‍ അദ്ദേഹത്തിനുവേണ്ടി പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തിയത് സിപിഐയാണെന്ന് ഓര്‍ക്കണമെന്നും രാജ പറഞ്ഞു. പാര്‍ട്ടി കനയ്യക്ക് അര്‍ഹമായ അംഗീകാരം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു കനയ്യ. പാര്‍ട്ടി വിടുന്നതിനെക്കുറിച്ച് നേരിട്ട് സംസാരിച്ചപ്പോള്‍ പോലും ഇക്കാര്യത്തില്‍ ഉയര്‍ന്നു വരുന്ന വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളാണ് എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഈ മാസം നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. യോഗത്തില്‍ ഇത്തരത്തിലുള്ള യാതൊരു സൂചനയും അദ്ദേഹം മുന്നോട്ടു വച്ചില്ല. അടുത്തമാസം ചേരുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കനയ്യയുടെ വിഷയവും പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്നും രാജ പറഞ്ഞു. കനയ്യകുമാറും ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയായ ജിഗ്നേഷ് മേവാനിയുമാണ് ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 

Eng­lish Sum­ma­ry: Kan­haiyah Kumar cheat­ed com­mu­nist ideas, D Raja says

 

You may like this video also

Exit mobile version