Site icon Janayugom Online

കര്‍ണാടകയില്‍ ബിജെപി തിരുത്തിയ പാഠപുസ്തകങ്ങള്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പരിഷ്കരിക്കുന്നു

കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ തിരുത്തിയ പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ സിദ്ധരാമയ്യ മന്ത്രിസഭയുടെ പരിഗണനയില്‍. ബിജെപി ഭരണകാലത്ത് സ്‌കൂൾ പാഠപുസ്തക പരിഷ്‌കരിച്ചത് വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണം ലക്ഷ്യമിട്ടായിരുന്നു. ഇവയാണ് പുതിയ സര്‍ക്കാര്‍ പരിശോധിച്ച് മാറ്റം വരുത്താന്‍ ആലോചിക്കുന്നത്. ഇതിനായി വിദ്യാഭ്യാസരംഗത്തെ വിദഗ്ധര്‍ അടങ്ങിയ ഒരു പാനൽ രൂപീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. പുതിയ അധ്യയന വർഷം ആരംഭിച്ചതിനാൽ മാറ്റങ്ങൾ ഉൾപ്പെടുത്താനുള്ള പോംവഴികളാണ് ഇപ്പോള്‍ സർക്കാർ തേടുന്നത്.

യഥാർത്ഥ ചരിത്രവും വസ്തുകളും വളച്ചൊടിച്ചാണ് ബിജെപി സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചത്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു. ബി ആർ അംബേദ്കറും ബസവണ്ണയുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഉൾപ്പെടെയുള്ള ചരിത്ര വസ്തുതകൾ ബിജെപി വളച്ചൊടിച്ചിട്ടുണ്ട്. അതിലെല്ലാം മാറ്റം വരുത്തുമെന്ന് തങ്ങൾ പറഞ്ഞിരുന്നതായി മന്ത്രി പറഞ്ഞു. അതെല്ലാം വിദഗ്‌ധ സമിതിയുമായി സംസാരിച്ചതിന് ശേഷമേ നടപ്പാക്കൂ. മന്ത്രിമാർ തീരുമാനിക്കില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതായി രൂപീകരിച്ച സർക്കാർ സംസ്ഥാനത്തിന്റെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായ എല്ലാ ഉത്തരവുകളും ബില്ലുകളും അവലോകനം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ പറഞ്ഞു. സര്‍ക്കാര്‍ നീക്കത്തിനെതിരെ ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. അധികാരത്തിൽ വന്ന് ആദ്യ മാസത്തിനുള്ളിൽ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിക്കാൻ ശ്രമിക്കുന്നതില്‍ ആശ്ചര്യം തോന്നുന്നുവെന്നാണ് ബിജെപി എംഎൽഎ സുനിൽ കുമാർ പറഞ്ഞത്. ദേശസ്‌നേഹം, സംസ്‌കാരം, ദേശീയത എന്നിവ വിദ്യാഭ്യാസത്തിന്റെയും പാഠപുസ്തകത്തിന്റെയും ഭാഗമാകണം. കോൺഗ്രസിന് എന്ത് വിദ്യാഭ്യാസമാണ് വേണ്ടത്? മെക്കാളെ വിദ്യാഭ്യാസം കൊണ്ടുവന്ന് ഗാന്ധി കുടുംബത്തെ പ്രീതിപ്പെടുത്താനാണോ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് സുനില്‍കുമാര്‍ ചോദിച്ചു.

Eng­lish Sam­mury: Kar­nata­ka govt plans to reverse school text­book revisions

Exit mobile version